അതോർത്ത് ഞാൻ മൂന്നു ദിവസം ഉറങ്ങിയില്ല – മമ്മൂട്ടി

മലയാള സിനിമയുടെ തന്നെ നെടുംതൂണാണ് മമ്മൂട്ടിയും മോഹൻലാലും . വ്യത്യസ്തമാര്‍ന്ന സിനിമകളുമായാണ് ഇരുവരും മുന്നേറുന്നത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്നവരാണ് ഇരുവരും. മലയാള സിനിമയെ അടക്കിഭരിക്കാന്‍ കെല്‍പ്പുള്ളവരായി മാറിയിരിക്കുകയാണ് രണ്ടുപേരും. ഇവര്‍ ഇരുവരും ഒരുമിച്ചെത്തുന്ന പരിപാടികളും ചടങ്ങുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

അത്തരത്തിലൊരു കാര്യമായിരുന്നു അടുത്തിടെ നടന്നത്. മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് വേദിയില്‍ ഇരുവരും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്നു. ബിലാല്‍ ലുക്കില്‍ മമ്മൂട്ടിയും ഇട്ടിമാണി ലുക്കില്‍ മോഹന്‍ലാലുമെത്തിയപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം. രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനുമായിരുന്നു പരിപാടി നയിച്ചത്. ഇതാദ്യമായാണ് ചാക്കോച്ചന്‍ അവതാരക വേഷത്തിലെത്തുന്നത്. ആ സന്തോഷം പങ്കുവെച്ച്‌ താരമെത്തിയിരുന്നു.

മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വ്വനായ യേശുദാസിനെ ആദരിക്കാനായി മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലേക്ക് എത്തിയിരുന്നു. സാധാരണയായി അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കുകയാണ് പതിവ്. ഇത്തവണ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കാനുള്ള അവസരമാണ് ലഭിച്ചത്. ഈ അവസരം വലിയൊരു ആദരവാണ്. അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റൊരാളുണ്ടാവില്ല. അദ്ദേഹം പാടിയ നിരവധി പാട്ടുകളില്‍ പാടി അഭിനയിക്കാനായി കഴിഞ്ഞുവെന്നതാണ് തന്റെ ഭാഗ്യമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. യേശുദാസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച്‌ മമ്മൂട്ടിയും വാചാലനായിരുന്നു.

അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ പാട്ട് പാടി അഭിനയിക്കുകയെന്നത് സ്വപ്‌നത്തിനും അപ്പുറത്തുള്ള കാര്യമായിരുന്നു.സിനിമാജീവിതത്തിലെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ആ അവസരം തനിക്ക് ലഭിച്ചുവെന്നും മമ്മൂട്ടി പറയുന്നു. ഇതേക്കുറിച്ചറിഞ്ഞ് 3 ദിവസം താനുറങ്ങിയിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടിന് അനുസരിച്ച്‌ തന്റെ മുഖത്തെ ഭാവം ശരിയാവുമോയെന്ന ആശങ്കയായിരുന്നു. താടിയും മുടിയും നരച്ചുവെന്നല്ലാചെ ആ ശബ്ദത്തിന് ഈ പ്രായത്തിലും ഒരു കറ പോലും സംഭവിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നിറഞ്ഞ കരഘോഷമായിരുന്നു.

Mammootty about yesudas

Sruthi S :