വൈ ഐ കില്‍ഡ് ഗാന്ധി.., ചിത്രത്തിന്റെ സ്ട്രീമിംഗ് സ്റ്റേ ചെയ്യണമെന്ന ആവശ്യം വിസമ്മതിച്ച് സുപ്രീം കോടതി

റിലീസ് തീയതി പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഹ്രസ്വചിത്രമാണ് വൈ ഐ കില്‍ഡ് ഗാന്ധി. നേരത്തെ, നാഥുറാം ഗോഡ്സെയായി അഭിനയിച്ചതിന് നടന്‍ അമോല്‍ കോല്‍ഹെ വിമര്‍ശിക്കപ്പെടുകയും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

ജനുവരി 30-ന് ഒടിടി പ്ലാറ്റ്ഫോമില്‍ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ഇതിന് പിന്നാലെ ചിത്രത്തിന്റെ സ്ട്രീമിംഗ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരന് സുപ്രീംകോടതി അനുമതി നല്‍കി.

സുപ്രീം കോടതിയെ നേരിട്ട് സമീപിക്കുന്നതിന് മുമ്ബ് ആദ്യം ഹൈക്കോടതിയില്‍ പോകേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഇത്തരം കേസുകള്‍ കേള്‍ക്കാനും നീതി നടപ്പാക്കാനും ഹൈക്കോടതിക്ക് അധികാരമുണ്ട്.

വൈ ഐ കില്‍ഡ് ഗാന്ധിയില്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ, എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് എന്‍സിപി ലോക്സഭാ എംപിയും നടനുമായ അമോല്‍ കോല്‍ഹെയുടെ പാര്‍ട്ടിക്കാരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Vijayasree Vijayasree :