സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെയുള്ള വെടിവെയ്പ്പ്; പ്രതിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിയായിരുന്ന അനുജ് തപന്റെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ബന്ധുക്കള്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മൃതദേഹവുമായി പഞ്ചാബിലേക്ക് മടങ്ങി. പോലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.

എന്നാല്‍ അനുജ് തപന്‍ തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത്.

കേസില്‍ മുഖ്യ പ്രതികള്‍ക്ക് തോക്കുകള്‍ കൈമാറിയത് 32കാരനായ തപനും മറ്റൊരു കൂട്ടാളിയും ചേര്‍ന്നാണ്. കസ്റ്റഡിയില്‍ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അനുജ് തപനെ മുംബൈയിലെ ജി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെ മരിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 14നാണ് സല്‍മാന്‍ ഖാന്റെ വീടിന് നേര്‍ക്ക് വെടിവെയ്പുണ്ടായത്. ആക്രമണത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് ഈ സംഭവം. ജയിലില്‍ക്കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളാണ് താരത്തിന്റെ വീടിനു നേരെ വെടിവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ സല്‍മാന്‍ ഖാന് നേരെ വധഭീഷണിയും ഉയര്‍ത്തിയിരുന്നു.

Vijayasree Vijayasree :