ഊരാക്കുടുക്കിലായി രാമന്‍പ്പിള്ള, ദിലീപിനൊപ്പം വക്കീലും പെട്ടു; എന്താകുമെന്ന് കണ്ടറിയണം

രാമന്‍പ്പിള്ള…, ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം, ഏത് കൊടും കുറ്റവാളിയെയും പുഷ്പം പോലെ രക്ഷിച്ച് കൊണ്ടുവരാനുള്ള അസാമാന്യ കഴിവ് ഇതെല്ലാം കൊണ്ടു തന്നെ ഇന്ന് രാമന്‍പ്പിള്ള വക്കിലിനെ കാണാന്‍ ക്രിമിനലുകളുടെ വലിയ നിര തന്നെ ഉണ്ട്. ഒരുപക്ഷേ…, കൂടുതല്‍ പേരും രാമന്‍പ്പിള്ള എന്ന പേര് കേള്‍ക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രക്ഷിച്ചു കൊണ്ടു വന്ന ആ സമയം മുതലാണ്. അവിടം മുതല്‍ ഇപ്പോള്‍ വരെ വാര്‍ത്തകളില്‍ നിറയുന്നത് രാമന്‍പ്പിള്ളയുടെ അപാര കഴിവുകളാണ്.

തന്റെ കക്ഷികളെ രക്ഷിക്കാന്‍ അഹോരാത്രം ശ്രമിച്ച് കേസിന്റെ ഓരോ നൂലിഴകള്‍ കീറി മുറിച്ച് അളന്ന് പഠിച്ചിട്ടേ രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍ കോടതിയുടെ പടിക്കെട്ടുകള്‍ കയറാറുള്ളൂ. ദിലീപിന്റെ കേസില്‍ മാത്രമല്ല രാമന്‍പ്പിള്ളയുടെ അതിബുദ്ധികള്‍ ഫലം കണ്ടിട്ടുള്ളത്. പോളക്കുളം കേസിലും, ടിപി കേസിലും, ഫ്രാങ്കോ മുളയ്ക്കല്‍ കേസിലുമെല്ലാം രാമന്‍പ്പിള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ കാണം. ചുരുക്കിപ്പറഞ്ഞാല്‍ കോടികളുമായി രാമന്‍പ്പിള്ളയെ കാണാന്‍ എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല.

നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ വരവ്. വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാമന്‍പ്പിള്ള വക്കീലിന് അടിപതറി എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ അടങ്ങുന്ന അഞ്ചംഗ സംഘം മുംബൈയിലെ ഈ സ്വകാര്യ ലാബ് സന്ദര്‍ശിച്ച തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇവരുടെ ദൃശ്യങ്ങളും യാത്രാ രേഖകളും അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകര്‍ക്ക് ലാബ് പരിചയപ്പെടുത്തിക്കൊടുത്ത വിന്‍സെന്റ് ചൊവ്വല്ലൂറിനെയും ചോദ്യം ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്ന വിവരം.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടതാണ് ഫോണുകളെന്ന് ലാബ് ജീവനക്കാരെ അറിയിച്ചിരുന്നു. ഒരു ഫോണിന് 75,000 രൂപയാണ് ലാബ് ആവശ്യപ്പെട്ടത്. ലാബുടമകളെ ചോദ്യം ചെയ്തതോടെ നാലും ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നുമാണ് മൊഴി.

ജനുവരി 29,30 തീയതികളിലാണ് ഫോണുകളില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയത്. ജനുവരി 31 ന് ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജനുവരി 29 ന് ഉത്തരവിട്ട ശേഷമായിരുന്നു ഇത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയില്‍ ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്.

അഭിഭാഷകന്‍ വഴിയാണ് ഫോണുകള്‍ മുംബയിലേക്ക് അയച്ചത്. മുംബയിലെ ലാബില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ലാബ് ഡയറക്റെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബയിലെ ലാബില്‍ ജനുവരി 30നെത്തി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതികള്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ശ്രമിച്ചിരുന്നു എന്നുള്ളതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സാക്ഷി ചേര്‍ക്കപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഇങ്ങനെ പോയാല്‍ എന്നെങ്കിലും സാക്ഷി മൊഴി രേഖപ്പെടുത്തി അത് പുതിയൊരു കേസായി രജിസ്റ്റര്‍ ചെയ്താല്‍ ദിലീപിന്റെ വക്കാലത്ത് തന്നെ രാമന്‍പ്പിള്ളയ്ക്ക് ഒഴിയേണ്ടി വരും. അത് മാത്രമല്ല, താന്‍ ഇത്രയും നാള്‍ കാത്ത് വെച്ച ഇമേജിനും കോട്ടം സംഭവിക്കാം. അതുകൊണ്ടു തന്നെ വളരെ സൂക്ഷ്മതയോടെയാണ് രാമന്‍പ്പിള്ള ഓരോ കരുക്കളും നീക്കുന്നത്. തന്റെ കക്ഷിയെ രക്ഷിച്ചെടുക്കാന്‍ തന്റെ ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സും ബുദ്ധിയും രാമന്‍പ്പിള്ള ഉപയോഗിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അടുത്ത നീക്കം എന്താണെന്ന് കണ്ടു തന്നെ അറിയണം.

Vijayasree Vijayasree :