എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി, വീട്ടുകാര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു; അങ്ങനെയിരിക്കെയാണ് കരിക്കിലേയ്ക്കുള്ള ക്ഷണം, കിരണ്‍ പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ വെബ്‌സീരീസാണ് കരിക്ക്. ഇതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍കര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, കരിക്കിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കിരണ്‍ വിയ്യത്ത്. ചെറുപ്പം മുതലേ അഭിനയ മോഹം ഉണ്ടായിരുന്നെങ്കിലും ബിടെക് കാലത്താണ് കലശലായത് എന്നാണ് കിരണ്‍ വിയ്യത്ത് പറയുന്നത്.

അടുത്ത പരിചയത്തില്‍ പോലും സിനിമയിലോ മറ്റോ ഉള്ളവരില്ല. അക്കാലത്ത് ചെറിയ ഡബ്‌സ്മാഷ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. ഒരു ഷോര്‍ട്ട് ഫിലിമില്‍ അസിസ്റ്റ് ചെയ്തു. ബിടെക് കഴിഞ്ഞപ്പോഴും അവസരങ്ങള്‍ വന്നില്ല. അങ്ങനെ എംടെക്ക് കൂടി പഠിക്കാന്‍ തീരുമാനിച്ചു. ആ രണ്ടുവര്‍ഷം കൊണ്ട് അവസരങ്ങള്‍ വരുമെന്നായിരുന്നു സ്വപ്നം.

അപ്പോഴാണ് കരിക്കിലെ നിഖിലേട്ടന്‍ വീഡിയോ കണ്ട് വിളിക്കുന്നത്. ഒടുവില്‍ എല്ലാം ശരിയായി എന്ന് കരുതിയപ്പോഴാണ് 2018-ലെ മഹാപ്രളയം. അതിനു ശേഷം നിഖിലേട്ടന്‍ വിളിച്ചു. അങ്ങനെ കരിക്കിലെ സ്റ്റാഫായി. ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ആയിരുന്നു. കാരണം താന്‍ സ്ഥിരമായൊരു ജോലിക്ക് കയറി സമ്പാദിക്കേണ്ടത് വീടിന്റെ ആവശ്യമായിരുന്നു.

എന്നിട്ടും തന്റെ ആഗ്രഹങ്ങള്‍ക്ക് വീട്ടുകാര്‍ സമ്മതം മൂളി. ആദ്യമൊക്കെ എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി. പക്ഷേ കരിക്കില്‍ എത്തിയ ശേഷം എല്ലാവരും സപ്പോര്‍ട്ടാണ്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹമെന്നും കിരണ്‍ വിയ്യത്ത് പറഞ്ഞു.

Vijayasree Vijayasree :