ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്

സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം വന്ന വ്യത്യാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്. സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒറ്റയ്ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്‌ലര്‍ മുതലാണ്. പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്‌നം ഹിറ്റ്‌ലറിനോ ഫ്രണ്ട്‌സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല. ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നം,’ എന്നും സിദ്ദിഖ് പറഞ്ഞു.

കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ അമേരിക്കയില്‍ കുടുങ്ങിയ വിവരം സിദ്ദിഖ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. നാട്ടില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്. അമേരിക്ക അടക്കം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍, ഈ മഹാ വിപത്തിനെതിരെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഒറ്റ കെട്ടായി നില്‍ക്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന്.

നിപ്പയെ തുരത്തിയ, വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മള്‍ ഈ മഹാമാരിയും മറികടക്കും തീര്‍ച്ച.കൊവിഡ് പ്രതിരോധ പ്രവര്‍ത്തളിലെ മികവിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് സിദ്ദിഖ് നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നുവെന്നായിരുന്നു സിദ്ദിഖിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്.

Vijayasree Vijayasree :