ആശുപത്രിയിലേയ്ക്ക് പോകേണ്ട എന്ന് തോന്നിയത് തെറ്റായി പോയി, അവസാനം ശ്വാസം കിട്ടാത്ത അവസ്ഥയിലായി; കോവിഡിന്റെ ഭീകരതയെ കുറിച്ച് ബീന ആന്റണി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിന ആന്റണിയും മനോജ് കുമാറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബീന കോവിഡ് പോസിറ്റീവായ വിവരം മനോജ് അറിയിക്കുന്നത്. വൈകാതെ തന്നെ കോവിഡ് നെഗറ്റീവ് ആയി ബീന വീട്ടിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇപ്പോഴിതാ കോവിഡ് ബാധിച്ച അനുഭവം വെളിപ്പെടുത്തുകയാണ് ബീന ആന്റണി. ”എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഇതുവരെ പറഞ്ഞും കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. ആദ്യമേ പറയട്ടെ. ഷൂട്ടിങ്ങിന് പോയിട്ടല്ല, എനിക്ക് കോവിഡ് വന്നത്. ഇപ്പോള്‍ ടിവിയില്‍ വരുന്നത് നേരത്തെ ഷൂട്ട് ചെയ്ത ഭാഗങ്ങളാണ്. തളര്‍ച്ച തോന്നിയപ്പോള്‍ തന്നെ മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു.

പക്ഷെ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുമായിരുന്നു.

അതിലെ റീഡിങ് 90ല്‍ താഴെയായപ്പോള്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വെച്ചാല്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയില്‍ പ്രവേശിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.

അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാന്‍ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. ഭര്‍ത്താവ് മനോജ് നല്‍കിയ ധൈര്യം, പ്രാര്‍ത്ഥനയും എല്ലാം തുണയായി. എന്തുമാത്രം എല്ലാവരും എന്നെ സ്‌നേഹിക്കുന്നുവെന്ന് മനസിലാക്കാന്‍ ആ സമയത്ത് കഴിഞ്ഞു.

രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടര്‍ക്ക് പോലും ഭയങ്കര അതിശയമായി. രണ്ട് ദിവസം കൊണ്ട് ഓക്‌സിജന്‍ മാസ്‌ക് മാറ്റാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മുതല്‍ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്‌സുമാരും ജീവനക്കാരും 24 മണിക്കൂറും നമ്മുക്കായി ഓടിനടക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. കോവിഡ് ആരും നിസാരമായി എടുക്കരുത് എന്നും ബീന പറഞ്ഞു.

ഷൂട്ടിന് പോയിടത്തുനിന്നാണ് ബീനയ്ക്ക് കൊവിഡ് വന്നതെന്നും പിന്നീട് രക്തത്തില്‍ ഓക്സിജന്റെ കുറവ് വന്നതായി അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നുമായിരുന്നു മനോജ് കുമാര്‍ വീഡിയോയില്‍ പറഞ്ഞത്. ന്യൂമോണിയയും ബീനയെ ബാധിച്ചിരുന്നു.

ബീന ചികിത്സയില്‍ തുടരുന്ന ഘട്ടങ്ങളില്‍ നടന്‍മാരായ മോഹല്‍ലാലും മമ്മൂട്ടിയും തങ്ങളെ ഓര്‍ത്തുവെന്നും മനോജ് പറയുന്നു. വിവരമറിഞ്ഞ് ലാലേട്ടന്‍ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല. എന്നിട്ടും ആ മഹാനടന്‍മാര്‍ ഞങ്ങളെ ഓര്‍ത്തു. അതൊക്കെ ഞങ്ങള്‍ക്ക് ശക്തി നല്‍കി.

കൂടാതെ സീമചേച്ചിയും എന്നെയും അവളയെും വിളിച്ചിരുന്നു,’ മനോജ് കുമാര്‍ പറഞ്ഞു. ഞാന്‍ കരയുന്നത് ഈശ്വരന്റെ മുന്നില്‍ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച് എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറയും. സത്യം പറഞ്ഞാല്‍ കരഞ്ഞുകൊണ്ടാണ് ഞാനത് പറയുന്നത്.

അവള്‍ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയും അറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക് ശക്തി നല്‍കിയത്. അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ. കൊവിഡിനെ ആരും നിസാരമായി കാണരുതെന്നും താന്‍ അനുഭവിച്ചത് മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാണ് താന്‍ പറഞ്ഞതെന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :