അരുണ്‍ ജെയ്റ്റ്‌ലിയും സുഷമസ്വരാജും മരിച്ചത് നരേന്ദ്ര മോദിയുടെ പീഡനവും സമ്മര്‍ദവും മൂലം; പ്രസ്താവനയുമായി ഉദയ്‌നിധി

മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും സുഷമസ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനവും സമ്മര്‍ദവും മൂലമാണ് മരിച്ചതെന്ന ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയും സ്റ്റാലിന്റെ മകനും, നടനുമായ ഉദയ്‌നിധി. താരത്തിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ ഒതുക്കിയാണ് മോദി അധികാരത്തിലേറിയതെന്നും പ്രചാരണത്തിനിടെ ഉദയ്‌നിധി ആരോപിച്ചിരുന്നു.

മോദിയെ കണ്ട് ഭയപ്പെടാനോ തലകുനിക്കാനോ താന്‍ എടപ്പാടി പളനിസാമിയല്ലെന്നും കലൈജ്ഞറുടെ പേരമകനാണെന്നും ഉദയ്‌നിധി പറഞ്ഞിരുന്നു.

ഉദയ്‌നിധിയുടെ പ്രസ്താവനക്കെതിരെ സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലി ജെയ്റ്റ്‌ലി ബക്ഷിയും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങളുടെ മാതാപിതാക്കളുടെ പേരുകള്‍ വലിച്ചിഴക്കരുതെന്നും ഉദയ്‌നിധിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അവര്‍ ട്വിറ്റില്‍ വ്യക്തമാക്കി. ഉദയ്‌നിധിയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് ബി.ജെ.പി ഭാരവാഹികള്‍ പരാതി നല്‍കിയത്.

Vijayasree Vijayasree :