തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിനെ വിമര്‍ശിക്കുന്നത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്; വിറ്റ് തുലച്ചു പോയി എന്ന് പറയാന്‍ മാത്രമേ സാധിക്കുവെന്നും സുരേഷ് ഗോപി

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഇതിനെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി എംപി. ഏറ്റെടുക്കലിനെ വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റ് തുലച്ചു പോയി എന്ന് പറയാന്‍ മാത്രമേ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

വിമര്‍ശിക്കുന്നത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിലൂടെ ജനങ്ങളുടെ യാത്രാ ക്ലേശങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ എന്ന് നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വികസനം വരുന്നതോടെ ടെക്നോപാര്‍ക്ക് അടക്കമുള്ള മേഖലകളില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും സമരം ചെയ്തല്ല വികസനം കൊണ്ടു വരേണ്ടതെന്നും നേരത്തെ ശശി തരൂര്‍ എം പി പറഞ്ഞിരുന്നു. അദാനി ഏറ്റെടുത്തതോടെ കൂടുതല്‍ വിമാനങ്ങള്‍ വരും എന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതല്‍ വികസനം വേണമെന്നും, ജനങ്ങളുടെ ആവശ്യങ്ങള്‍ അദാനി ഗ്രൂപ്പിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് എതിരാണ് ഇടതുപക്ഷ സംഘടനകള്‍. ഇതിനെതിരെ സമരവും ആരംഭിച്ചിട്ടുണ്ട്.

സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൈമാറ്റം ഉചിതമല്ലെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍.വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

Vijayasree Vijayasree :