മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണെന്ന് ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചു
”മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാര്‍ഡുകളൊക്കെ വാങ്ങിയ ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി, അല്ല പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്.. എല്ലാ മലയാളികളും അനുഗ്രഹിക്കണം… മലയാളികളുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല… അതുകൊണ്ടാ.. പ്ലീസ്…” എന്നാണ് ഹരീഷ് കുറച്ചിരിക്കുന്നത്.
അതേസമയം, മലയാളത്തില്‍ മമ്മൂട്ടി നായകനാകുന്ന ഭീഷ്മ പര്‍വം, കണ്ണന്‍ താമരക്കുളത്തിന്റെ വരാല്‍ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കണ്ണന്റെ വിരുന്ന് എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. കൊമ്പു വച്ച സിങ്കംടാ, മെമറീസ് എന്നിവയാണ് തമിഴില്‍ നടന്റെതായി ഒരുങ്ങുന്നത്.
2000ല്‍ നരസിംഹത്തിലൂടെയാണ് ഹരീഷ് പേരടി സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്ദുചൂടന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആയാണ് ഹരീഷ് വേഷമിട്ടത്. പിന്നീട് കായംകുളം കൊച്ചുണ്ണി അടക്കമുള്ള സീരിയലുകളിലും എത്തി. 2008 മുതല്‍ താരം വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു.