ആരാധകർക്കൊപ്പം ‘മരക്കാർ’ കാണാൻ മോഹൻലാൽ എത്തി. മനോരമ ഓണ്‍ലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പ്രിമിയർ ഷോയ്ക്കാണ് മോഹൻലാൽ എത്തിയത്. തിയറ്ററുകളിൽ നിറഞ്ഞ ആരാധക ആവേശത്തിനിടയിലൂടെ ആദ്യ ഷോ കാണാൻ മോഹൻലാലും സരിത സവിത സംഗീത തിയറ്ററിലെത്തി. ആരാധകരുടെ ആവേശം നേരിട്ടു കണ്ട മോഹൻലാൽ അവർക്കൊപ്പമിരുന്ന് സിനിമ ആസ്വദിച്ചു.
ഏറെ പ്രത്യേകതകളുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാൻ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ്, സന്തോഷ് കീഴാറ്റൂർ തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയറ്ററിൽ എത്തി.
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് മരക്കാർ തിയറ്ററുകളിൽ എത്തിയത്. കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും ആദ്യദിനം മരക്കാർ പ്രദർശിപ്പിക്കുന്നു. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.