തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിഗ് ബോസ്സ് ഷോ രണ്ടാഴ്ച കൂടി നീട്ടി വെച്ചിരിക്കുകയാണെന്ന അറിയിപ്പ് ഔദ്യോഗികമായി പുറത്ത് വന്നിരുന്നു. ഇതോടെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3ന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നുള്ള വാർത്ത വന്നത്
ചില തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബോസ് സെറ്റിലെ സ്ഥിതി അതീവഗുരുതരണെന്നായിരുന്നു. സെറ്റിലെ ഒരു ഛായാഗ്രാഹകന്‍ അപകടകരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇതുവരെ 17 പേര്‍ രോഗബാധിതരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും പോലീസെത്തി ഷൂട്ടിങ്ങ് സെറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയുമായിരുന്നു
ചെന്നൈ എവിപിയിലെ ലൊക്കേഷന്‍ സീല്‍ വെച്ചതിനെ തുടര്‍ന്ന് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നുള്ള വിവരം മാത്രമാണ് ആദ്യം പുറത്ത് വന്നത്. എല്ലാവരും സുരക്ഷിതരാണെന്നും വൈകാതെ ഗ്രാന്‍ഡ് ഫിനാലെ നടത്താന്‍ സാധ്യത ഉള്ളതായിട്ടുമാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്.
ആദ്യം മേയ് 24 ന് ഗ്രാന്‍ഡ് ഫിനാലെ തീരുമാനിച്ചെങ്കിലും പിന്നീടത് ജൂണ്‍ ആറിലേക്ക് മാറ്റി. അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഇടപെടല്‍ വന്നത് കൊണ്ടാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്.
തമിഴ്‌നാട് റവന്യു വകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് എത്തി മത്സരാര്‍ത്ഥികളെയും അണിയറ പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നു എന്നാണ് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞത്. ലോക്ക്ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 95 ദിവസം പൂര്‍ത്തിയായ സ്ഥിതിയ്ക്ക് ഗ്രാന്‍ഡ് ഫിനാലെ നടത്തിക്കൂടേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
ഇതോടെ ജൂണ്‍ 6 വരെ നീട്ടാതെ അതിന് മുന്‍പ് തന്നെ ഗ്രാന്റ് ഫിനാലെ നടന്നേക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ആരാധകരുടെ ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഷോ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഷോ നിര്‍ത്തി എന്നുള്ളത് ശരിയാണ്. പ്രതിസന്ധി മാറിയാല്‍ ചിത്രീകരണം പുനരാരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്. ഇനി എപ്പിസോഡുകള്‍ ഒന്നുമില്ലാതെ ഡയറക്ട് ഫിനാലെ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഗ്രാന്‍ഡ് ഫിനാലെ നടത്തുന്നതിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രിയുമായി ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും പുറത്ത് വന്നിട്ടുണ്ട്.
ഇഷ്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇപ്പോഴും ലഭിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പരിപാടി എന്നന്നേക്കുമായി അവസാനിപ്പിച്ചതല്ല എന്ന് മനസ്സിലാക്കാം. ഇഷ്ട മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതില്‍ മടി കാണിക്കല്ലേ, ചിലപ്പോള്‍ ഡയറക്റ്റ് ഫൈനല്‍ വന്നേക്കാം. വോട്ടിംഗ് സൗകര്യം പരമാവധി ഉപയോഗിക്കണമെന്നുള്ള പോസ്റ്റുകളും ഗ്രൂപ്പുകളിലുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.