ദേവസ്വം മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്ന കെ. രാധാകൃഷ്ണന്റെ ജാതി ഇവിടെ വിഷയമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. വര്‍ഷങ്ങളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്.
അദ്ദേഹം ദേവസ്വം വകുപ്പും കൃത്യമായും സൂക്ഷ്മതയോടെയും ഭരിക്കുമെന്ന് രഞ്ജിത്ത് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി
ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിച്ച അനേകലക്ഷം പേരില്‍ ഒരാളായിരുന്നു താനും. അത് തന്നെ സംഭവിച്ചു. വളരെയധികം ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കുന്ന മന്ത്രിസഭയാണിത്. എല്ലാവരും കഴിവുകള്‍ തെളിയിച്ചുള്ളവരാണ്. അഞ്ചു വര്‍ഷം മുമ്പ് ശൈലജ ടീച്ചറെയും എം.എം മണിയെയും കുറിച്ച് പല മുറവിളികള്‍ നമ്മള്‍ കേട്ടതാണ്. എന്നിട്ട് എന്ത് സംഭവിച്ചു. ടീച്ചര്‍ തന്നെ പറഞ്ഞു, എല്ലാം ഒറ്റയ്ക്ക് ചെയ്തതല്ലെന്ന്, പിന്നില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ടെന്ന് എന്നാണ് രഞ്ജിത്ത് പറയുന്നത്.
അതേസമയം തുടർഭരണം നേടി ചരിത്രം കുറിച്ച രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വൈകിട്ട് 3.30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 21 അംഗ പുതിയ ടീമിനൊപ്പമാണ് പിണറായി അധികാരത്തിലേറുന്നത്. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.