ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത നിഴൽ തിയേറ്ററുകൾ മുന്നേറുകയാണ്. നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകള്‍ പലതാണ്.
അത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തത്. സസ്പെന്‍സില്‍ പൊതിഞ്ഞ മറ്റൊരു വേറിട്ട പ്രമേയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറച്ചിൽ . കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ നയന്‍താര ഹീറോയിനായി അഭിനയിച്ചപ്പോൾ തെന്നിന്ത്യന്‍ തലത്തിലും ചിത്രത്തിന് റീച്ച് കൂടുകയായിരുന്നു
തന്റെ ആദ്യ സിനിമാ സംവിധാനസംരംഭത്തില്‍ നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചതിന്‍റെ കാരണം തുറന്ന് പറയുകയാണ് അപ്പു എന്‍ ഭട്ടതിരി. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘നിഴല്‍ എന്ന ചിത്രം ഒരു ത്രില്ലര്‍ സിനിമയാതുകൊണ്ട് നയന്‍താരയെ കാസ്റ്റ് ചെയ്തതല്ല. ഇതിലെ ലേഡീ കഥാപാത്രം അത്രത്തോളം സ്ട്രോങ്ങ് ആയിരുന്നു. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ട ഈ കഥാപാത്രം അത്രത്തോളം പക്വതയുള്ളതുകൊണ്ടാണ് പരിചയസമ്പന്നയായ ഒരു നടി ഈ കഥാപാത്രം അവതരിപ്പിക്കണമെന്ന തോന്നലുണ്ടായത്. ഒരു പുതുമുഖ നടിയ്ക്ക് ചെയ്യാന്‍ കഴിയുന്ന റോളായിരുന്നില്ല. പക്ഷേ നയന്‍താരയെ പോലെ ഒരു താരമൂല്യമുള്ള നായികയെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല.
നിഴല്‍’ എഴുതി കഴിഞ്ഞു ചാക്കോച്ചനെയാണ് ആദ്യം സമീപിച്ചത്. ചാക്കോച്ചനാണ് ഇതിലെ ലേഡീ കഥാപാത്രം നയന്‍താര ചെയ്താല്‍ മനോഹരമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞത്. ചാക്കോച്ചന്‍ പറയുന്നതുവരെയും നയന്‍താരയെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്ന് അപ്പു എന്‍ ഭട്ടതിരി അഭിമുഖത്തിൽ പറയുന്നു.
നാളുകൾക്ക് ശേഷമുള്ള നയൻസിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് നിഴൽ. മലയാളത്തിൽ അവസാനമായി നയൻതാര അഭിനയിച്ചത് 2019 ൽ പുറത്തിറങ്ങിയ നിവിൻപോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലാണ്.
രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നയൻസ് വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയപ്പോൾ ആരാധകർക്ക് ലഭിച്ചത് നയൻതാരയുടെ ത്രില്ലടിപ്പിക്കുന്ന അഭിനയമാണ്. 2016 ൽ മമ്മൂക്കയ്‌ക്കൊപ്പം പുതിയ നിയമം ചെയ്തപ്പോഴും നിഗൂഢതകൾ നിറഞ്ഞ നയൻതാരയുടെ അഭിനയം ആരാധകർക്ക് കാണാൻ സാധിച്ചു. അത്തരത്തിൽ ഒരു കഥാപാത്രം വർഷങ്ങൾക്കിപ്പുറം വീണ്ടും ആരാധകർക്ക് തന്നിരിക്കുകയാണ് നിഴൽ എന്ന സിനിമയിലൂടെ അപ്പു ഭട്ടതിരി.