വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍!

‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു ‘മലയാളി ഫ്രം ഇന്ത്യ’. ഈ സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണമുയര്‍ന്നു വന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ഓര്‍ഡിനറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് അത് വഴിതുറന്നത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒന്നേകാല്‍ വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണിതെന്നും, ഇങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്.

‘സിനിമ റിലീസാകുന്നതിന്റെ തലേ ദിവസം അയാള്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ്, നാളെ റിലീസാകുന്ന സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന്. അയാളും ഒരുപാട് സിനിമകള്‍ എഴുതിയ റൈറ്ററല്ലേ, ഇങ്ങനെയാണോ ചെയ്യേണ്ടത്. വളരെ മോശമായിപ്പോയി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനായിക്കോട്ടെ, ഫെഫ്കയായിക്കോട്ടെ, അവരും പറഞ്ഞത് ഈ പ്രവര്‍ത്തി വളരെ മോശമായി എന്നാണ്. അതുകൊണ്ടാണ് അയാള്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്? ഒന്നേകാല്‍ വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണിത്. അപ്പോള്‍ അയാള്‍ പറയുന്നതില്‍ എന്ത് പ്രസക്തിയുണ്ട്?’ എന്നാണ് അഭിമുഖത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.

നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ. കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകന്‍, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയില്‍ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം നാട്ടില്‍ നിന്നും മാറി നില്ക്കാന്‍ ഉള്ള തീരുമാനത്തില്‍ തന്റെ സുഹൃത്ത് വഴി ഗള്‍ഫില്‍ എത്തുന്നു.

അവിടെ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനായകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നര്‍മ്മ രസങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയില്‍ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കള്‍ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കള്‍ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാന്‍ ആയി നടത്തുന്ന ശ്രമങ്ങള്‍, സര്‍വൈവല്‍ എന്ന സത്യത്തിന് മുന്നില്‍ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പാകിസ്ഥാനി മരണപ്പെടുന്നു.

തുടര്‍ന്ന് പാകിസ്ഥാനിയുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിന്റെ പേരില്‍ നിയമ വ്യവസ്ഥിതിയുടെ പിടിയില്‍ അകപ്പെടുന്ന കഥാ നായകന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍. ശേഷം ഭാഗം സ്‌ക്രീനില്‍. ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സര്‍വ്വവല്‍ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്’, രാജ്യവും അതിര്‍ത്തിയും മനുഷ്യ നിര്‍മിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയുന്നു. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ’ എന്നായിരുന്നു കുറിപ്പ്.

Vijayasree Vijayasree :