സ്റ്റൈൽ മന്നൻ രജനികാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം! പരമോന്നത നേട്ടം…

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മികച്ചനടന്മാരില്‍ ഒരാളായ രജനികാന്തിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രി പറയുന്നു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനികാന്ത് 1975 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നാല്‍പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതമായിരുന്നു. ഇപ്പോഴും സൂപ്പര്‍സ്റ്റാറായി തുടരുന്ന രജനികാന്ത് നിലവില്‍ അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന ചിത്രമാണ് അവസാനം രജനികാന്തിന്റേതായി തിയേറ്ററുകളില്‍ എത്തിയത്.

Noora T Noora T :