നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതി മാറ്റിയതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്!

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരെയുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കോടതി മാറ്റത്തിനെതിരെ ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ പ്രത്യേക കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് നടിയുടെ ഹരജിയിൽ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക.

കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെരെയാണ് അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.


കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധിയാണ് ഇന്ന് വരുന്നത് . . കേസിൽ ഏറ്റവും നിർണായകമായിരിക്കും ഹൈക്കോടതി വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
നടിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു കേസിൽ വനിതാ ജഡ്ജിയെ നിയോഗിച്ചത്. അന്ന് സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ഹണി എം വർഗീസ്.

പിന്നീട് ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായെങ്കിലും സിബിഐ കോടതിയുടെ അധിക ചുമതല ഉണ്ടായിരുന്നതിനാൽ അവർ തന്നെയായിരുന്നു വാദം കേട്ടത്. ഇതിനിടയിൽ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ജഡ്ജിക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും അതിജീവിത സമീപിച്ചിരുന്നു. എന്നാൽ മേൽക്കോടതികളിൽ നിന്നും തിരിച്ചടി നേരിട്ടു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് വിചാരണ കോടതിക്കെതിരെ വീണ്ടും അതിജീവിത കോടതിയെ സമീപിച്ചത്. സിബിഐ കോടതിയിൽ പുതിയ ജഡ്ജിയെ നിയോഗിച്ച ഉത്തരവിന് പിന്നാലെ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിതയുടെ നീക്കം.

കോടതി മാറ്റം നിയമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവിന് എട്ടാം പ്രതിയായ ദിലീപുമായി ബന്ധമുണ്ടെന്നും താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടിയല്ല ജഡ്ജി സ്വീകരിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിതയുടെ ഹർജി. ഹർജിയിൽ രഹസ്യ വാദം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

അതിജീവിതയുടെ വാദം അംഗീകരിച്ച കോടതി കേസിൽ രഹസ്യ വാദം കേട്ട് വരികയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാൻ കഴിയില്ലെന്നുമാണ് നടി ചൂണ്ടിക്കാട്ടുന്നത്. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുമോയെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

വിധി അനുകൂലമായാൽ അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിലെ ഏറ്റവും നിർണായകമായ വിജയമായിട്ടായിരിക്കും വിലയിരുത്തപ്പെടുക. വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അവർ സ്വയം മാറി നിൽക്കാൻ പോലും തയ്യാറാകാത്തതിനെ നേരത്തേ തന്നെ പലരും ചോദ്യം ചെയ്തിരുന്നു.

അതേസമയം വിചാരണ കോടതിയെ മാറ്റാൻ ഹൈക്കോടതി തയ്യാറാകുമോയെന്ന ചോദ്യവും ഇതിനിടയിൽ ഉയരുന്നുണ്ട്. ഇതിനകം തന്നെ കേസിൽ 2023 ജനവരിക്കകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. വിചാരണക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് കൊണ്ടുള്ള വിചാരണ കോടതിയുടെ അപേക്ഷയിലായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

AJILI ANNAJOHN :