സിനിമയിൽ അയിത്തമുണ്ടായിരുന്നു; എനിക്ക് ഒത്തിരി അനുഭവങ്ങളുണ്ട്, അതുകൊണ്ട് വാക്കുകൾക്ക് മൂർച്ച കൂടും: വിനയൻ
സിജു വില്‍സണിനെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ് . ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചരിത്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.. വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
പഴയ വിനയനെ മലയാള സിനിമയ്ക്കു തിരിച്ചു കിട്ടി എന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. വിലക്കുകളെ മറികടന്നെത്തിയ വിനയന്റെ വിജയത്തിന് ഇരട്ടി മധുരമാണെന്നാണ് പൊതു അഭിപ്രായം. ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിൽ ഒരു അഭിമുഖത്തിൽ വിനയൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മലയാള സിനിമയിൽ ഒരു വിഭാഗം ആളുകളെ മാറ്റിനിർത്താനുള്ള ചിലരുടെ ശ്രമങ്ങളെ കുറിച്ചും അതിനെതിരെ താൻ നടത്തിയ പോരാട്ടത്തെ കുറിച്ചുമാണ് വിനയൻ മനസ് തുറന്നത്. എല്ലാവരേയും ഉൾപ്പെടുത്തി ഒരു തൊഴിലാളി സംഘടന ഉണ്ടാക്കാനുള്ള തന്റെ ശ്രമത്തെ പുച്ഛിച്ചു തള്ളിയവരെ കുറിച്ചും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനയൻ പറയുന്നു.
കലാഭവൻ മണിയെ കൊണ്ടുവന്നപ്പോൾ അയിത്തമായിരുന്നു. സെന്തിലിനെ കൊണ്ടുവന്നപ്പോഴും അയിത്തമായിരുന്നു. അയിത്തം നിലനിൽക്കുന്ന കാലഘട്ടത്തിലെ ഒരു സിനിമ ചെയ്യുമ്പോൾ അയിത്തത്തോടുള്ള സംവിധായകൻ വിനയന്റെ എതിർപ്പായാണോ ഇതിനെ കാണേണ്ടത് എന്ന
അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിനയന്റെ വാക്കുകൾ ഇങ്ങനെ നമ്മൾ എന്തിന് ഒരു കൂട്ടരെ അകറ്റി നിർത്തണം. ഇന്നയാൾ വേണ്ട എന്നുള്ള ചിന്ത ഞാൻ എന്റെ ജീവിതത്തിൽ എവിടേയും കാണിച്ചിട്ടില്ല. ആദ്യമായിട്ട് മലയാള സിനിമയിൽ തൊഴിലാളികൾക്ക് വേണ്ടി ഒരു അസാസിയേഷൻ, മാക്ട ഫെഡറേഷൻ ഞാൻ ഉണ്ടാക്കുന്ന സമയത്ത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്ന ഒരു ശബ്ദമുണ്ട്.
സംവിധായകർക്കും ക്യാമറാമാൻമാർക്കും എഴുത്തുകാർക്കുമൊക്കെയായി മാക്ട എന്ന് പറയുന്ന ഒരു ക്ലബ്ബ് അന്നുണ്ടായിരുന്നു. ഞാനൊരിക്കൽ വിക്രമിനെ വെച്ച് കാശി എന്ന സിനിമ ചെയ്യുന്ന സമയത്ത് ഭാരതിരാജ സാർ മദ്രാസിൽ നടക്കുന്ന ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ സിനിമയിലെ തൊഴിലാളികൾക്ക് കൊടുക്കുന്ന ചടങ്ങാണെന്നും എന്നോട് വരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ഞാൻ പോയി. അവിടെ കണ്ടത് ഈ പറയുന്ന തൊഴിലാളികളുടെ കുട്ടികൾക്ക് സ്കോളർഷിപ്പ്, വീട് വെക്കാൻ പൈസയൊക്കെ മന്ത്രി കൊടുക്കുന്നതാണ്.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഇല്ലല്ലോ എന്ന് തോന്നി. ഇതിന് ട്രേഡ് യൂണിയൻ വേണമെന്നും ആ കാർഡ് വേണമെന്നും അതുണ്ടെങ്കിലേ ഇത്തരം ആനുകൂല്യം കൊടുക്കാൻ പറ്റുകയുള്ളു എന്നും ഞാനറിഞ്ഞു. സത്യത്തിൽ മലയാള സിനിമയിൽ അന്ന് ഒരു ട്രേഡ് യൂണിയൻ ഉണ്ടായിരുന്നില്ല. അവിടെയൊക്കെ 25 വർഷം മുൻപേ ഇതൊക്കെ ഉണ്ട്. കർണാടകയിലും ഹൈദരാബാദിലുമൊക്കെയുണ്ട്.
ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ് അതുപോലെ മേക്കപ്പ്മാൻ അവരുടെ അസിസ്റ്റന്റ് ഭക്ഷണം തയ്യാറാക്കുന്നവർ തുടങ്ങിയവർക്കെല്ലാം സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം. അതിന് വേണ്ടിയാണ് ഞാനും ശ്രമിച്ചത്. 2007 ൽ ഒക്കെ ഞാൻ ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.ഇവിടെ ഈ കാര്യം ഞാൻ അവതരിപ്പിച്ചപ്പോൾ ഞാൻ വളരെ ആദരിക്കുന്ന, എന്റെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കാണുന്ന സംവിധായകൻ എന്റെ അടുത്ത് പറഞ്ഞത്, ‘വിനയാ നീ ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട. ഈ അണ്ടനേയും അടകോടനേയുമൊക്കെ ഒരുമിച്ച് വിളിച്ചിരുത്തി അസോസിയേഷനൊക്കെ ഉണ്ടാക്കിയാൽ തലവേദനയാകും’ എന്നാണ്.
അതും ഒരു അയിത്തമാണ്. അപ്പോൾ നമ്മുടെ മനസിലൊക്കെ ഈ ഒരു അയിത്തം ഉണ്ട്. ഒരു പരിധി വരെ കൂടെ ഇരിക്കാൻ വന്നിരിക്കുന്ന ആൾ വൃത്തിഹീനനാണ് എങ്കിൽ അയാളെ അടുത്തിരുത്തേണ്ട എന്ന നിലപാടെടുക്കാം. പക്ഷേ അല്ലാത്ത ഒരാളുടെ അടുത്ത് മുട്ടി ഇരുന്നാൽ എന്താണ് കുഴപ്പം. അതിനകത്ത് എന്തിനാണ് വേർതിരിവ് കാണിക്കുന്നത് എന്ന ചിന്ത എനിക്ക് അപ്പോഴുമുണ്ട്.
എന്തിന് ഏറെ പറയുന്നു. കലാഭവൻ മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് ഒരു നായിക പറഞ്ഞു. മണിയുടെ കൂടെ അഭിനയിക്കാനാവില്ലെന്ന് എന്റെ പ്രിയങ്കരനായ ഒരു സുഹൃത്തും അന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒത്തിരി അനുഭവങ്ങൾ എനിക്കുണ്ട്. അതുകൊണ്ട് കൂടിയായിരിക്കും അങ്ങനെയുള്ള കാര്യങ്ങൾ എഴുതുമ്പോൾ എന്റെ വാക്കുകൾക്ക് മൂർച്ച കൂടുന്നത്,’ വിനയൻ പറഞ്ഞു.