ദിലീപ് കേസിൽ ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ്; പരിശോധന ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ട്

പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി തുടങ്ങിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാക്കരയായിരുന്നു പോലീസിൽ പരാതി നൽകിയത്.

അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ പേരിൽ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്. മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ ചാറ്റുകൾ സൃഷ്ടിച്ചത്.


ദിലീപിനെതിരെ നിരന്തരം വ്യാജ വാർത്തകൾ ചമയ്ക്കണം എന്നായിരുന്നു ചാറ്റുകൾ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണില് നിന്നുമായിരുന്നു വിവരങ്ങൾ കണ്ടെത്തിയത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ ഈ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് ലഭിക്കുകയായിരുന്നു. ഷോൺ എന്നയാളുടെ പേരിൽ നിന്നായിരുന്നു ഈ ചാറ്റുകൾ അനൂപിന്റെ ഫോണിൽ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തുടർന്നായിരുന്നു താൻ അടക്കമുള്ളവർ ഈ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമല്ലെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി ബൈജു കൊട്ടാരക്കര പോലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ സംഭവത്തിൽ ബൈജു കൊട്ടാരക്കരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല.

കേസിൽ അനൂപിനേയും ഷോൺ ജോർജിനേയും പ്രതി ചേർത്താണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് റിപോർട്ടുകൾ വന്നിരുന്നു .

AJILI ANNAJOHN :