‘ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ഇവള്‍ എന്റെ മകളായി ജനിക്കേണ്ടവള്‍ തന്നെയായിരുന്നോ എന്ന്?; ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാന്‍ ശ്രമിക്കണം’; ശരണ്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

ശരണ്യയെ പോലെ തന്നെ ശരണ്യയുടെ അമ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ശരണ്യ ആരംഭിച്ചിരുന്ന യൂട്യൂബ് ചാനലിലൂടെയാണ് ശരണ്യയുടെ അമ്മയെയും പലരും കാണുന്നത്. ഇപ്പോള്‍ ശരണ്യയുടെ ഒന്നാം വാര്‍ഷികത്തില്‍ മകളുടെ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ. ശരണ്യ ജീവിച്ചിരുന്ന കാലത്ത് സിറ്റി ലൈറ്റ്‌സ് എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. അതില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മകളെ കുറിച്ച് അമ്മ സംസാരിച്ചിരിക്കുന്നത്.

‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ശരണ്യ നമ്മെ വിട്ടുപിരിഞ്ഞത്. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്.’ശരണ്യയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാല്‍ ഓരോ നിമിഷങ്ങള്‍ക്കും ഒരോ യുഗത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. എന്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് എന്നെ എന്നും ഭയപ്പെടുത്തിയിരുന്നത്.’

‘എന്നാല്‍ വര്‍ഷങ്ങളേറെ കഴിഞ്ഞുപോയെങ്കിലും ഇന്നലെയെന്നോണം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അവള്‍ ജനിച്ച ദിവസം. നാളുകളും വര്‍ഷങ്ങളും പിറകിലേക്ക് ഓടിമറയുന്നു. അവളുടെ ബാല്യകാലത്തെ കുസൃതികള്‍, കുറുമ്ബുകള്‍ എല്ലാം ഇപ്പോളും എനിക്ക് കാണാം. അവളുടെ കൗമാരം എത്ര സുന്ദരിക്കുട്ടിയായിരുന്നു എന്റെ മകള്‍.’

‘ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ഇവള്‍ എന്റെ മകളായി ജനിക്കേണ്ടവള്‍ തന്നെയായിരുന്നോ? വിണ്ണില്‍ നിന്നിറങ്ങി വന്ന ഈ താരകത്തിന്റെ അമ്മയാണോ ഞാന്‍? അത് എന്റെ ഒരു മഹാഭാഗ്യമായിരുന്നെങ്കില്‍ എന്റെതുപോലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കപ്പെട്ടത് അവളുടെ നിര്‍ഭാഗ്യമായിരുന്നെന്ന് തോന്നുന്നു.’ ‘ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ജനിക്കുക എന്നത് നമ്മുടെ തീരുമാനമല്ലല്ലോ. ആണായോ പെണ്ണായോ ജനിക്കണമെന്നതോ നമ്മളാരും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല.’

‘അതുപോലെതന്നെയാണ് ജാതി, മതം, വര്‍ണ്ണം, വര്‍ഗം ഇതൊന്നും നമ്മുടെ തെരെഞ്ഞെടുപ്പല്ല. അതുകൊണ്ടുതന്നെ അതില്‍ അഭിമാനിക്കാനോ, അപമാനിക്കപ്പെടാനോ ഒന്നുമില്ല. ശരണ്യ എന്റെ മകളായി ജയിക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. എങ്ങുനിന്നോ പാറിപ്പറന്നുവന്ന അവള്‍ എങ്ങോ പറന്നുപോവുകയും ചെയ്തു.’ ‘എല്ലാം മുന്‍കൂട്ടി അറിയുമായിരുന്നെങ്കില്‍ ജീവിതം മഹാബോറായിത്തീരുമായിരുന്നു അല്ലേ. ഈ അനിശ്ചിതത്വങ്ങള്‍ തന്നെയാണ് ജീവിതത്തിന് സൗന്ദര്യം നല്‍കുന്നത്. ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാന്‍ ശ്രമിക്കണം.’

അതുതന്നെ നാം മറ്റൊരാള്‍ക്ക് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. കഴിയുന്ന ഉപകാരങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്താല്‍ ജീവിതം അര്‍ഥപൂര്‍ണമായി. ശരണ്യ അവളുടെ ജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ഇതാണ്. ക്ഷമിക്കുവാന്‍ പഠിക്കുക ഒരാളേയും വെറുക്കാതിരിക്കുവാനും’ എന്നാണ് ശരണ്യയുടെ അമ്മ പറഞ്ഞത്.

Vijayasree Vijayasree :