മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല; സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകള്‍ ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് ‘അസംഘടിതര്‍’ എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്.

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സി.അജോയി പറഞ്ഞു. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി വ്യക്തമാക്കി.

കുഞ്ഞിലയ്ക്ക് പിന്തുണ അറിയിച്ച് ചലച്ചിത്ര മേളയില്‍ നിന്ന് വിധു വിന്‍സെന്റ് സിനിമ പിന്‍വലിച്ചു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്റെ ‘വൈറല്‍ സെബി’. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണെന്നും വിധു വ്യക്തമാക്കി.

2017 മാര്‍ച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയില്‍ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാര്‍ക്ക് തോന്നിയിട്ടില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ല. മേളയുടെ ഡെലിഗേറ്റ് കാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നു. ഇനി മേളയില്‍ സിനിമ കാണില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Vijayasree Vijayasree :