തെന്നിന്ത്യയിൽ 10 സിനിമകൾ ചെയ്തു’ എന്ന പറഞ്ഞപ്പോൾ ഋഷി കപൂറിന്റെ മറുപടി ഇതായിരുന്നു താപ്സി പറയുന്നു !

വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റെതായ ഒരിടം നേടിയെടുത്ത താരമാണ് താപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിൽ തുടങ്ങി ബോളിവുഡ‍ിലേക്ക് ചേക്കേറിയ താപ്സി അതിവേ​ഗം തന്നെ ശ്രദ്ധിക്കപ്പെട്ടു . അമിതാബ് ബച്ചനോടൊപ്പം അഭിനയിച്ച പിങ്ക് വിജയമായതോടെയാണ് താപ്സിയുടെ കരിയർ ​ഗ്രാഫ് ഉയരാൻ തുടങ്ങിയത്.

പല പരീക്ഷണ ചിത്രങ്ങളുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളുടെ ഭാ​ഗമായ താപ്സി ഇതിനകം ഥപ്പഡ്, മൻമരസിയാൻ, ‌നാം ശബാന, ബഡ്ല തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സബാഷ് മിതു എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.ബോളിവുഡിലെത്തുന്നതിന് മുമ്പ് താൻ ചെയ്ത തെന്നിന്ത്യൻ സിനിമകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. 15 ലേറെ ചിത്രങ്ങളാണ് തെന്നിന്ത്യയിൽ താപ്സി ഇതുവരെ ചെയ്തത്. മിക്കവയും കാര്യമായ വിജയമായിരുന്നില്ല.

തന്റെ തെന്നിന്ത്യൻ കരിയറിനെ പറ്റി അറിഞ്ഞപ്പോൾ അന്തരിച്ച നടൻ ഋഷി കപൂർ പറഞ്ഞ വാക്കുകൾ നടി ഇതിനിടെ ഓർത്തു. ചശ്മേ ബദൂർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. തെന്നിന്ത്യയിൽ എത്ര സിനിമകൾ ചെയ്തിട്ടുണ്ടെന്ന് താപ്സിയോട് ഋഷി കപൂർ ചോദിച്ചു. 10 സിനിമകൾ ചെയ്തു 11ാമത്തെ സിനിമ ചെയ്യാൻ പോവുകയാണെന്ന് താപ്സി മറുപടിയും നൽകി. എങ്കിൽ നിങ്ങൾ വൈഭവമുള്ള നടിയാണല്ലോ എന്നാണത്രെ ഋഷി കപൂർ പറഞ്ഞ മറുപടി.

ചശ്മേ ബദൂറിലൂടെയാണ് താപ്സി ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. അന്ന് താൻ തെന്നിന്ത്യയിൽ സിനിമകൾ ചെയ്തിട്ടുണ്ടെന്ന് പറയേണ്ടെന്ന് പലരും ഉപദേശിച്ചിരുന്നെന്ന് താപ്സി പറയുന്നു. പിന്നീടവർ തന്നെ തെന്നിന്ത്യൻ സിനിമാ താരമായാണ് കാണുകയെന്നാണ് ഇവർ പറഞ്ഞ കാരണം. പക്ഷെ ഞാനവിടെ മികച്ച സിനിമകളും പ്ര​ഗൽഭരായ പലരോടൊപ്പവുമാണ് അഭിനയിച്ചത്. അത് ഒരു മുതൽക്കൂട്ടായല്ലേ കാണേണ്ടതെന്ന് താപ്സി ചോദിക്കുന്നു.

തെന്നിന്ത്യയിൽ നിന്നും താപ്സിക്ക് ആദ്യകാലങ്ങളിൽ ​ദുരനുഭവം ഉണ്ടായിരുന്നു. തുടരെ നായികയായെത്തിയ മൂന്ന് ചിത്രങ്ങൾ പരാജയപ്പെട്ടതോടെ നിർമാതാക്കൾ തന്നെ ഭാ​ഗ്യമില്ലാത്തവളായി കണ്ടെന്ന് താപ്സി തുറന്നു പറഞ്ഞിരുന്നു. കുറച്ച് ​ഗാനരം​ഗങ്ങളിലും സീനുകളിലും മാത്രമുള്ള തന്റെ നേരെ ഇത്തരം ആരോപണങ്ങൾ വന്നത് വിഷമിപ്പിച്ചിരുന്നെന്നും താപ്സി തുറന്നു പറഞ്ഞു.

പിന്നീടാണ് നടി ബോളിവുഡ് സിനിമകളുടെ ഭാ​ഗമാവുന്നത്. ബോളിവുഡിലെ സ്വജനപക്ഷ പാതം തന്റെ കരിയറിനെ ബാധിക്കുന്നുണ്ടെന്നും താപ്സി പറഞ്ഞിരുന്നു. കരാറായ സിനിമകൾ അവസാന നിമിഷം താരപുത്രിമാരുടെ കൈകകളിലേക്കെത്തി, പല പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളും തന്നെ വെച്ച് സിനിമകളെടുക്കാൻ മടിക്കുന്നെന്നും താപ്സി പറഞ്ഞിരുന്നു.അതേസമയം താപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററിൽ വലിയ ആളനക്കം ഇതുവരെയുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിനം ചിത്രം നേടിയ കലക്ഷൻ 40 ലക്ഷമാണ്. വരും ദിവസങ്ങളിൽ സിനിമയുടെ ബോക്സ് ഓഫീസ് ഭാവി എന്താണെന്ന് വ്യക്തമാവും. ഇതിന് മുമ്പിറങ്ങിയ ലൂപ് ലപേട, രശ്മി റോക്കറ്റ്, ഹസീൻ ദിൽറുബ എന്നീ ചിത്രങ്ങളും വലിയ വിജയമായിരുന്നില്ല.

AJILI ANNAJOHN :