നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമാപ്രേമികള്‍. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു മരണ കാര്യം വ്യക്തമല്ല. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം എന്നും പറയുന്നുണ്ട്.
അതേസമയം , പതിനഞ്ച് മണിക്കൂര്‍ മുന്‍പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായി കുറിപ്പുകള്‍ പങ്കുവച്ചിരുന്നു പ്രതാപ് പോത്തന്‍. ജിം മോറിസണ്‍, ജോര്‍ജ് കാര്‍ലിന്‍ തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതില്‍ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. മരണത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോൾ ഇങ്ങനെ ഒരു കുറിപ്പ് പങ്കുവച്ചത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
“കുറേശ്ശെ ഉമിനീര്‍ ദീര്‍ഘകാലഘട്ടത്തില്‍ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്”. “ചിലയാളുകള്‍ നല്ലവണ്ണം കരുതല്‍ കാണിക്കും”. “അതിനെയാണ് സ്‌നേഹം എന്ന് പറയുന്നത്. “ജീവിതം എന്ന് പറയുന്നത് ബില്ലുകള്‍ അടക്കുക എന്നതാണ്”. ഞാന്‍ വിചാരിക്കുന്നത് കലയില്‍ പ്രത്യേകിച്ച് സിനിമയില്‍, ആളുകള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.
2020 ല്‍ പങ്കുവച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രതാപ് പോത്തന്‍ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചിരുന്നു. കശുവണ്ടി കറിയും മുട്ടയും കൊളസ്‌ട്രോള്‍ കൂട്ടില്ലേ എന്നൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. എഴുപത് വയസ്സില്‍ ആര് ഇതൊക്കെ ശ്രദ്ധിക്കാനാണെന്ന് പ്രതാപ് പോത്തന്‍ മറുപടി പറഞ്ഞു.
ചെറിയ വേഷങ്ങളിലൂടെ ഇടയ്‌ക്കിടെ മലയാള സിനിമയിലേക്ക് എത്തി. എന്നാൽ 22 ഫീമെയിൽ കോട്ടയം അഭിനയജീവിതം പിന്നെയും മാറ്റിയെഴുതി. അയാളും ഞാനും തമ്മിൽ, അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ലണ്ടൻ ബ്രിഡ്‌ജ്, ബാംഗ്ലൂർ ഡെയ്‌സ് എന്നിങ്ങനെ ചിത്രങ്ങൾ തുടർച്ചയായി എത്താൻതുടങ്ങി. കഥയും കഥാപാത്രങ്ങളുമൊക്കെ അറിയുമ്പോൾ പ്രതാപിനും ഹരം വരും. അങ്ങനെ ക്യാമറയ്‌ക്കു മുന്നിലെത്തും.
സമ്പന്ന കുടുംബത്തിലായിരുന്നു പോത്തന്റെ ജനനം. ഒരു പ്രയാസവും അറിയാതെ വളർന്നുവരുന്നതിനിടെ എന്നെങ്കിലും ജോലിക്കു പോകേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എന്നാൽ മദ്രാസ് ക്രിസ്‌ത്യൻ കോളജിൽ പഠിക്കുമ്പോഴായിരുന്നു കുടുംബത്തിലെ വലിയ ദുരന്തം. കുടുംബ ബിസ്സിനസ്സുകളെല്ലാം പെട്ടെന്നു പൊളിഞ്ഞു. വരുമാനം നിലച്ചു.
പഠനം തുടരുന്ന കാര്യം തന്നെ വലിയ ബുദ്ധിമുട്ടിലായി. അങ്ങനെയാണ് ബിഎ ഇക്കണോമിക്‌സിനുശേഷം ജോലിക്കായി മുംബൈയ്‌ക്കു വണ്ടികയറുന്നത്. എംസിഎം എന്ന പരസ്യകമ്പനിയിൽ പ്രൂഫ് റീഡറായി. പിന്നെ കോപ്പി റൈറ്ററായി. തുടർന്നു കമ്പനികൾ പലതു മാറി. പല നഗരങ്ങൾ പിന്നിട്ടു. കറങ്ങിത്തിരിഞ്ഞു മദ്രാസിൽ വീണ്ടുമെത്തി.’
അൽപം നാടകപ്രവർത്തനവും തുടങ്ങി. ഗിരീഷ് കർണാടൊക്കെയുൾപ്പെട്ട ‘മദ്രാസ് പ്ലെയേഴ്‌സ്’ സംഘത്തിൽ ബർണാഡ് ഷായുടെ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഭരതന്റെ കണ്ണിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ ആരവത്തിലൂടെ പ്രതാപ് സിനിമയിലെത്തിയത് അങ്ങനെയാണ്. നടൻ ശ്രദ്ധിക്കപ്പെട്ടു. തകരയിലും ഭരതൻ അഭിനയിപ്പിച്ചു. കുറച്ചുനാൾ പെട്ടിയിൽത്തന്നെയിരുന്ന പടം പുറത്തിറങ്ങിയപ്പോൾ ഹിറ്റ്. ബാലു മഹേന്ദ്ര, ബാലചന്ദർ എന്നുവേണ്ട തമിഴിലെ അന്നത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ തേടിയെത്തി. ഇതിനിടെ മനസ്സിലെ സംവിധാനമോഹം ഉണർന്നു.
മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം. നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം പ്രതാപിന്റെ തൊപ്പിയിൽ പൊൻതൂവലായെത്തി. ഋതുഭേദം, ഡെയ്‌സി, വെറ്റ്‌റിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പന്ത്രണ്ടു ചിത്രങ്ങളാണ് പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
ABOUT prathap pothan