ഇത്തരമൊരധിക്ഷേപം മലയാളത്തിൽ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികൾ പറയാനിടവരാതിരിക്കട്ടെ ; പൃഥ്വിരാജിനെതിരെ വിമർശനവുമായി ഡോ പ്രേംകുമാർ!

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കടുവ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് .അതേസമയം ചിത്രിത്തിനെതീരെ വൻ വിമർശനമാണ് ഉയരുന്നത് .

ഇപ്പോഴിതാ ചിത്രത്തിൽ ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളെ കുറിച്ചുള്ള പരാമർശത്തിൽ നടൻ പൃഥ്വിരാജിനെതിരെ വിമർശനവുമായി ഡോ പ്രേംകുമാർ.ഭിന്നശേഷിക്കാരായ മക്കളുണ്ടാവുന്നത് മാതാപിതാക്കളുടെ കർമ്മഫലമാണെന്ന് പറയുന്നത് ഏത് വില്ലനോടായാലും ഏത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.എഴുതിയത് വേറൊരാളാണെന്ന് പറഞ്ഞാലും കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറഞ്ഞാലും നിങ്ങളിൽ നിന്നാ വാക്കുകൾ കേൾക്കേണ്ടി വന്നതിൽ വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്.

മലയാളത്തിലെ മഹാനടന്മാർ വരെ മഹാമൗനത്തിലിരുന്ന ചില നേരങ്ങളിൽ സ്വാഭിമാനത്തിനുവേണ്ടി പൊരുതുന്നൊരു സഹജീവിക്കു വേണ്ടി നിന്നൊരാൾ ആണ് താങ്കൾ എന്നത് കൂടി കൊണ്ടാണ് ഏറെ ദുഃഖം തോന്നുന്നതെന്നും ഡോ പ്രേംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം.

പ്രിയപ്പെട്ട പൃഥ്വിരാജ്,സുപ്രിയമായത് പറയാനല്ല; അപ്രിയമായൊരു കാര്യം പറയാനാണ്. നിങ്ങളുടെ എടപ്പാളിലെ ഞങ്ങളുടെ തിയറ്ററിൽ ഇന്ന് ‘കടുവ’ കണ്ടു.ഒരു ഷാജി കൈലാസ് പടം കാണാനാണ് ടിക്കറ്റെടുത്ത്; കണ്ടതുമതുതന്നെയാണ്. നിറയെ ആളുണ്ട്; ഇനിയും ആള് നിറയുമെന്ന് തന്നെയാണ് തോന്നുന്നത്.പതിവ് ഷാജി കൈലാസ് ഡയലോഗുകളിൽ നിന്ന് കൃത്യമായ ചില നല്ല മാറ്റങ്ങൾ അറിയാനാവുന്നുണ്ട്. Racist, Sexist, Chauvinistic elements ഏതാണ്ട് മുഴുവനായ് ഒഴിവാക്കിയെന്നത് നല്ല കാര്യം.

ഒഴിവാക്കിയവയെക്കാൾ മനുഷ്യവിരുദ്ധമായൊന്ന് പടത്തിന്റെ തുടക്കത്തിൽത്തന്നെ കേൾക്കേണ്ടിവന്നു എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ മക്കളുണ്ടാവുന്നത് മാതാപിതാക്കളുടെ കർമ്മഫലമാണെന്ന് പറയുന്നത്…ഏത് വില്ലനോടായാലുമേത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂ.എഴുതിയത് വേറൊരാളാണെന്ന് നിങ്ങൾക്ക് പറയാം.കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറയാം.ആന്റീഹീറോയുടെ Hubris വെളിവാക്കുന്ന വാക്കുകളാണെന്ന് പറയാം.കടുവാ കുര്യന്റെ Hamartia അതാണെന്ന് പറയാം.

‘Tangling of the knot’ തുടങ്ങാനുള്ളൊരു Cue ആയിരുന്നു അതെന്ന് പറയാം.ഇതെല്ലാം പറയാമെന്നല്ലാതെ,
ഇതെല്ലാം കേൾക്കാമെന്നല്ലാതെ, പ്രിയപ്പെട്ട പൃഥ്വിരാജ്…നിങ്ങളിൽ നിന്നാ വാക്കുകൾ കേൾക്കേ
വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്.

അങ്ങനെ ദുഃഖം തോന്നുന്നതിന് നിങ്ങളായുണ്ടാക്കിവെച്ച ചില കാരണങ്ങളുണ്ട്.മലയാളത്തിലെ മഹാനടന്മാർ വരെ മഹാമൗനത്തിലിരുന്ന ചില നേരങ്ങളിൽ സ്വാഭിമാനത്തിനുവേണ്ടി പൊരുതുന്നൊരു സഹജീവിക്കു വേണ്ടി നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ,സ്വജീവിതത്തിനു വേണ്ടി പൊരുതുന്ന ദ്വീപുകാർക്കൊപ്പം നിന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ,ശ്രദ്ധയോടെയേ ഇനി സിനിമയിലും വാക്കുകളുപയോഗിക്കൂ എന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ,വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കേണ്ടവരല്ലേ നമ്മൾ?അങ്ങനെയുള്ള ചേർത്തുപിടിക്കലുകളിൽ കൂടെ നിൽക്കേണ്ടവരല്ലേ നമ്മൾ? വാ വിട്ടുപോയ വാക്കെങ്ങിനെയാണ് തിരുത്തുകയെന്നൊന്നുമെനിക്കറിയില്ല.
പക്ഷേ, ഒരു കാര്യമെനിക്കുമറിയാം.

കുട്ടിയായിരുന്ന കാലം മുതൽ തന്നെ മലയാളികൾക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു.ആ ഇഷ്ടത്തിന് കാരണമായിരുന്നത് നിങ്ങളുടെ അച്ഛനുമമ്മയും ജീവൻ നൽകിയ നല്ല കഥാപാത്രങ്ങളോടുള്ള മലയാളികളുടെ ഇഷ്ടമായിരുന്നു. ഇത്തരമൊരധിക്ഷേപം മലയാളത്തിൽ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികൾ പറയാനിടവരാതിരിക്കട്ടെ.

AJILI ANNAJOHN :