52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു . ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. 2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്.
അവാർഡ് പ്രഖ്യപനത്തിനു പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ജൂറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ അതിനിടെ അവാര്‍ഡിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ കെ.പി വ്യാസന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘സംസ്ഥാന ചലച്ചിത്ര അവാഡുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഭംഗിയായി വീതിച്ച് നല്‍കിയവര്‍ക്ക് നല്ല നമസ്‌കാരം??’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം, നടന്‍ ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്
അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ മികച്ച നടനായിരിക്കുമെന്നും ജൂറിയെക്കുറിച്ച് ‘അവര്‍ ചതിച്ചു’ എന്നുമൊക്കെയാണ് കമന്റുകള്‍. ഇന്ദ്രന്‍സിന് പുരസ്‌കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.
അതേസമയം, ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
പദവിയിലിരിക്കുമ്പോള്‍ ഹോമിന് അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അക്കാദമിയില്‍ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാര്‍ഡുമായി ബന്ധമില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു.