‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല; ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന രോഗാവസ്ഥയെ വളരെ അടുത്ത് നിന്ന് ഈ സിനിമ കാണിക്കുന്നുണ്ട്; ‘ഭൂതകാല’ത്തിലെ ആശ എന്ന കഥാപാത്രത്തെക്കുറിച്ച് അന്ന് രേവതി പറഞ്ഞ വാക്കുകൾ!

ആദ്യ ചിത്രമായ ‘കാറ്റത്തെ കിളിക്കൂട്‌’ മുതല്‍ തന്നെ മലയാളി നെഞ്ചേറ്റിയ നായിക. തുടര്‍ന്ന് നാല് പതിറ്റാണ്ടോളമായി ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങള്‍, അനേകം സൂപ്പര്‍ ഹിറ്റുകള്‍. ‘കിലുക്ക’ത്തിലെ നന്ദിനി, ‘കാക്കോത്തിക്കാവിലെ’ വാവാച്ചി, ‘ദേവാസുര’ത്തിലെ ഭാനുമതി, ‘പാഥേയ’ത്തിലെ രാധ, ‘ഗ്രാമഫോണി’ലെ സാറ, ‘വൈറസി’ലെ സി കെ പ്രമീള… രേവതി എന്നാല്‍ മലയാളിക്ക് ഇതെല്ലാമാണ്. മികവിന്റെ ഈ പട്ടികയിലേക്ക് ഇനി ഒരു പുതു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കാം – ‘ഭൂതകാല’ത്തിലെ ആശ. അമ്മ നഷ്ടപ്പെട്ട, മകനെ ഒറ്റയ്ക്ക് നോക്കുന്ന, വിഷാദരോഗിയായ ആശ.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നും അടുത്തിടെയിറങ്ങിയതില്‍ മികച്ച സിനിമകളിലൊന്നുമാണ് ഭൂതകാലം. ഭയം എന്ന വികാരത്തെ നമ്മുടെ ഉള്ളിലേക്ക് ആഴ്ന്നിറക്കി, കഥാപാത്രങ്ങള്‍ കടന്നുപോകുന്ന അതേ മാനസികാവസ്ഥയിലേക്ക് കാണുന്നവരെയും കൊണ്ടുചെന്നെത്തിക്കും വിധമാണ് ഭൂതകാലം ഒരുക്കിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ
ഒന്നേ മുക്കാല്‍ മണിക്കൂര്‍ എന്‍ഗേജ് ചെയ്യിപ്പിച്ചുകൊണ്ടാണ് കടന്നുപോകുക. കാണുന്നവരെ ഒരു പ്രത്യേക മൂഡിലെത്തിച്ച് സിനിമക്കൊപ്പം പതുക്കെ നടത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഭയപ്പെടുത്താന്‍ ഏറ്റവും നല്ലത് നിശബ്ദതയും ആ നിശബ്ദതയെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദങ്ങളുമാണെന്ന് ഭൂതകാലം മനസിലാക്കി തരുന്നുണ്ട്. പശ്ചാത്തല സംഗീതവും നിശബ്ദതയും കൈകോര്‍ത്തു നീങ്ങിക്കൊണ്ടാണ് ഇതില്‍ ഭയം സൃഷ്ടിക്കുന്നത്.

സാധാരണയായി കാണുന്ന ജനലിനപ്പുറത്ത് നിന്നുള്ള ഉറവിടമില്ലാത്ത ശബ്ദങ്ങളും വെറുതെ നീങ്ങുന്ന വസ്തുക്കളുമൊക്കെ ഭൂതകാലത്തിലുമുണ്ടെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആശ എന്ന രേവതി അവതരിപ്പിക്കുന്ന അമ്മ കഥാപാത്രവും ഷെയ്ന്‍ നിഗത്തിന്റെ വിനുവും, ഈ രണ്ട് പേരുടെ കഥയാണ് ഭൂതകാലം. ഇവര്‍ താമസിക്കുന്ന വീട്ടില്‍ വെച്ചുനടക്കുന്ന മരണങ്ങളും തുടര്‍ന്ന് നടക്കുന്ന കുറെ കാര്യങ്ങളും ആ വീട്ടില്‍ മുന്‍പ് നടന്ന സംഭവങ്ങളുമാണ് സിനിമയില്‍ വരുന്നത്.

ഭൂതകാലത്തിലെ ഹൊറര്‍ എലമെന്റുകൾ ആശയും വിനുവും കടന്നുപോകുന്ന ജീവിതാവസ്ഥകളായിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷനും അതിനോടുള്ള ആളുകളുടെ സമീപനവും അത്തരം ആളുകള്‍ക്കൊപ്പം ജീവിക്കുന്നവര്‍ കടന്നുപോകുന്ന പ്രയാസങ്ങളും ചുറ്റുമുള്ളവര്‍ മനസിലാക്കാത്ത അവസ്ഥയും ഒറ്റപ്പെടലും നിസഹായതയുമൊക്കെയായി വല്ലാത്തൊരു വേദനയാണ് ഈ സിനിമ ഉണ്ടാക്കുന്നത്.

ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന രോഗാവസ്ഥയെ വളരെ അടുത്ത് നിന്ന് ഈ സിനിമ കാണിക്കുന്നുണ്ട്. ആശ സ്‌കൂളില്‍ കുട്ടികള്‍ക്ക് മുന്‍പില്‍ ഒന്നു ചിരിക്കാന്‍ പാടുപെടുന്ന സീനും ഒരു ദിവസം ആശുപത്രിയിലെത്തുമ്പോള്‍ ഇത്രയും നാളുണ്ടായിരുന്ന ഡോക്ടര്‍ക്ക് പകരം പുതിയൊരു ഡോക്ടര്‍ അവിടെയിരിക്കുന്നതും അയാള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതും ഇതുകേട്ട ആശ നിരാശയോടെ തിരിച്ചുനടക്കുന്നതും ഏറെ വേദനിപ്പിച്ച രംഗങ്ങളായിരുന്നു.

എല്ലാ മാനസിക പ്രശ്‌നങ്ങളെയും കൗണ്‍സിലിങ്ങിന് പോകുന്നതിനെയും എന്തിന് മാനസികമായി പെട്ടെന്ന് ഒന്ന് തളര്‍ന്നുപോകുന്നതിനെ വരെ ഭ്രാന്ത് എന്ന് മുദ്ര കുത്തുന്ന, ഭ്രാന്തിനെ ഒരു ഭീകരാവസ്ഥയാക്കി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതികളെയും സിനിമ ഏറ്റവും വികാരതീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട്.

ബോതകാലത്തിലെ ആശയെ കുറിച്ച് രേവതി പറഞ്ഞ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ‘ഭൂതകാല’ത്തിന്‍റെ കഥാപാത്രം വളരെ സങ്കീർണ്ണമായ ഒന്നാണ്. ‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല. – എന്നായിരുന്നു രേവതിയ്ക്ക് ആശയെ കുറിച്ച് പറയാനുണ്ടായിരുന്നത്.

about awards

Safana Safu :