അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുതു വഴി എന്ത് മനസ്സമാധാനമാണ് അയാള്‍ക്ക് കിട്ടുന്നത്; പ്രവീണയുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് മാലാ പാര്‍വതി

നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. സര്‍ക്കാരും വളരെ ഗൗരവതരമായി തന്നെ വിഷയം പോലീസും സര്‍ക്കാരും എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു നടിയുടെ പ്രതികരണം. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുതുവഴി എന്ത് മനസ്സമാധാനമാണ് അയാള്‍ക്ക് കിട്ടുന്നതെന്നും അവര്‍ ചോദിച്ചു.

മനോരോഗം എന്നുപറഞ്ഞ് ഈ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പറ്റില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു. മനോരോഗമാണെങ്കില്‍ ചികിത്സ കൊടുക്കണം. ഇത് ഗൗരവതരമായ വിഷയമാണ്. ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്. ജോലിക്കുപോവുന്ന ആളാണ്. ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഗവണ്മെന്റ് ഈ പ്രശ്‌നം ഗൗരവമായിത്തന്നെ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഒരാളുടെ മാത്രം പ്രശ്‌നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന് പറയുമ്പോള്‍ നമുക്ക് എല്ലാത്തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം.’ എന്നും മാലാ പാര്‍വതി പറഞ്ഞു.

തനിക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം നടക്കുന്നതായി ഞായറാഴ്ചയാണ് പ്രവീണ വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്‌നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായാണ് പ്രവീണ പറഞ്ഞത്. പ്രവീണയുടെ മകളുടെയും സഹോദരഭാര്യയുടേയും ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. നാലു തവണയോളമാണ് മകള്‍ പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രവീണ പറഞ്ഞു.

Vijayasree Vijayasree :