മദ്യ ലഹരിയില്‍ ഗീതു ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു പറയരുതെന്ന് പറഞ്ഞു, ഡബഌൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗം ചെയ്തുവെന്ന് ലിജു കൃഷ്ണ

പ്രശസ്ത നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ രംഗത്തെത്തി നിവിന്‍ പോളി ചിത്രമായ പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ. സിനിമയുടെ കഥ കേട്ട ശേഷം മറ്റുള്ള സിനിമാ പ്രവര്‍ത്തകരോട് അതേക്കുറിച്ച് ഗീതു മോശമായി പറഞ്ഞുവെന്നാണ് ലിജു ആരോപിക്കുന്നത്. കഥ കേട്ടപ്പോള്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു കൊച്ചിയില്‍ പറഞ്ഞു.

ഡബഌൂസിസിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്‌തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 2018ല്‍ ആണ് പടവെട്ട് സിനിമ എഴുത്ത് പൂര്‍ത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്‌ലാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അപ്പോള്‍ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസിന് കഥ കേള്‍ക്കണം എന്ന് പറഞ്ഞു.

ഗീതുവിനോട് കഥ പറഞ്ഞു. മൂന്ന് ദിവസം വിളിച്ച ശേഷം ആണ് കഥ കേട്ടത്. ആദ്യ പകുതിയില്‍ കറക്ഷന്‍സ് ഉണ്ട് എന്ന് പറഞ്ഞു. എന്നാല്‍ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷന്‍സ് ചെയ്തില്ലെങ്കില്‍ സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞുവെന്ന് ലിജു പറഞ്ഞു.

പ്രതിസന്ധിയില്‍ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷന്‍സ് സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോള്‍ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തു പറയാന്‍ തീരുമാനിച്ചു. സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയില്‍ ഗീതു ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് പറയുമെന്ന് ഞാന്‍ ഗീതുവിനോട് വ്യക്തമാക്കി. നായകന്‍ നിവിന്‍ പോളിയും നിര്‍മാതാക്കളില്‍ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നുവെന്നും ഗീതുവിനും ഒപ്പമുള്ളവര്‍ക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേര്‍ത്തു. ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.

Vijayasree Vijayasree :