കന്നട ചിത്രം കാന്താരയുടെ ഹിറ്റ്; സംസ്ഥാനത്തെ എല്ലാ ദൈവനര്‍ത്തകര്‍ക്കും അലവന്‍സ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

റിഷബ് ഷെട്ടി നായകനായ കന്നട ചിത്രം കാന്താര ബോക്‌സ് ഓഫീസില്‍ ഹിറ്റാവുക മാത്രമല്ല കര്‍ണാടകയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ടീയ മേഖലകളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. തീരദേശ കര്‍ണാടകത്തിലെ കലാരൂപമായ ഭൂതക്കോലവും അത് കെട്ടുന്ന ദൈവനര്‍ത്തകരുടെ പാരമ്പര്യവും, അവരുടെ ജീവിതവും സിനിമയിലൂടെ ജനശ്രദ്ധ നേടി.

ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച കര്‍ണാടക സര്‍ക്കാര്‍ 60 വയസ്സ് കഴിഞ്ഞ സംസ്ഥാനത്തെ എല്ലാ ദൈവനര്‍ത്തകര്‍ക്കും അലവന്‍സ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി രചനയും സംവിധാനവും ചെയ്ത സിനിമയില്‍ തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമത്തെയും അവിടുത്തെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്‌നങ്ങളും ദൈവനര്‍ത്തക വിശ്വാസവും,ആ നാടിനെ എങ്ങനെ ബാധിക്കുന്നു എന്ന് കാണിക്കുന്നു.

ഭൂതക്കോലത്തെയും ഗുളികനെയും മുഖ്യധാരയിലേക്ക് കൊണ്ട് വന്ന ചിത്ത്രിന് 170 കോടിയാണ് ലോകമ്പൊടുമുള്ള കളക്ഷന്‍. തീരദേശ കര്‍ണാടകയുടെ സംസ്‌കാരത്തിന്റെ അടയാളം ആയിട്ടാണ് സിനിമയിലെ ദൈവനര്‍ത്തകരെ കാണിക്കുന്നത്. ബാംഗ്ലൂര്‍ എംപി പി.സി മോഹന്‍ വ്യാഴാഴ്ച തന്റെ ട്വീറ്റില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ദൈവനര്‍ത്തകര്‍ക്കുള്ള പ്രതിമാസ 2000 രൂപ അലവന്‍സിനെ കുറിച്ച് പറഞ്ഞു.

ദൈവങ്ങളെയും നൃത്തത്തിനെയും ദൈവിക ഇടപെടലുകളെയും ആദരിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ 60 വയസ്സ് കഴിഞ്ഞ സംസ്ഥാനത്തെ എല്ലാ ദൈവനര്‍ത്തകര്‍ക്കും പ്രതിമാസം 2000 രൂപ അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ റിഷബ് ഷെട്ടിയെ പോസ്റ്റില്‍ ടാഗ് ചെയ്യുകയും സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം 30ന് റിലീസ് ചെയ്ത കാന്താരയുടെ ഹിന്ദി, തമിഴ്,തെലുങ്ക് പതിപ്പ് ഈ ആഴ്ച റിലീസ് ചെയ്തു. മലയാളം പതിപ്പ് അടുത്ത ആഴ്ച റിലീസ് ചെയ്യും. കെജിഫ് സീരിസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച കന്നട ചിത്രം ആണ് കാന്താര. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

Vijayasree Vijayasree :