ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെയുള്ള മുളക് സ്പ്രേ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. കൂളായി വന്ന് മുളക് സ്പ്രേ അടിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മുളകുപ്പൊടി സ്‌പ്രേ വരെ ഉപയോഗിച്ചു സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി കെആര്‍ മീര. ഫേസ്ബുക്കിലൂടെയാണ് അവര്‍ പ്രതികരണവുമായി എത്തിയത് അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. ഞാന്‍ ബിന്ദുവിനോടൊപ്പമാണെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്
ഫേസ്ബുക്ക് പോസ്റ്റ്
എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്‌നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.
ഈ സംഘബോധവും വര്‍ഗ്ഗസ്‌നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും. നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.
KR MEERA