കെപിഎസി ലളിതയ്ക്കും പ്രതാപ് പോത്തനും ആദരമറിയിച്ച് ഐഎഫ്എഫ്ഐ!

അന്തരിച്ച മലയാള സിനിമാ താരങ്ങളായ കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമറിയിച്ച് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പ്രിയ താരങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട് രണ്ട് മലയാള സിനിമകൾ ‘ഹോമേജ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജയരാജിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ശാന്തമാണ് കെപിഎസി ലളിതയുടെ ഓർമയ്ക്കായി പ്രദർശിപ്പിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെപിഎസി ലളിതയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

പ്രതാപ് പോത്തന്റെ ഓർമയ്ക്കായി ‘ഋതുഭേദം’ പ്രദർശിപ്പിക്കും. എം.ടി.വാസുദേവൻനായരുടെ രചനയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായ ഋതുഭേദത്തിലൂടെ തിലകനെ തേടി ദേശീയപുരസ്കാരം എത്തിയിരുന്നു. ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും ഋതുഭേദത്തിനായിരുന്നു.

ഇവർക്കു പുറമേ ബോളിവുഡ് ഗായകൻ കെകെയുടെ ഓർമക്കായി പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽഭുലയ്യ പ്രദർശിപ്പിക്കും. കൃഷ്ണകുമാർ കുന്നത്ത് മലയാളിയാണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂൽഭുലയ്യ. എംടി–ഭരതൻ കൂട്ടുകെട്ടിൽപ്പിറന്ന മോഹൻലാൽ ചിത്രം താഴ്‌വാരത്തിലെ വില്ലനായെത്തിയ സലീം ഘോസിന്റെ ഓർമയ്ക്കായി തിരുടാ തിരുടാ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

17 പേരുടെ ഓർമയ്ക്കായി ആകെ16 സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലത മങ്കേഷ്കർ, ബപ്പി ലാഹിരി, ഭൂപീന്ദർ സിങ്, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവ്കുമാർ ശർമ,രമേഷ് ദേവ്, രവി ഠണ്ഡൻ,സാവൻകുമാർ തക്,ശിവ്കുമാർ സുബ്രഹ്മണ്യം, ടി.രാമറാവു, കൃഷ്ണം രാജു, തരുൺ മജൂംദാർ, വത്സല ദേശ്മുഖ് എന്നിവരാണ് മറ്റു പ്രമുഖർ.

AJILI ANNAJOHN :