ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി, കടവും പ്രാരാബ്ധവുമായി, അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു,’; അന്ന് സുധി പറഞ്ഞത്

കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച്, പെട്ടെന്നൊരു ദിവസം അന്ന് ചിരിപ്പിച്ചവരുടെ മനസ് നിറയെ ദുഃഖം മാത്രമാക്കി കൊല്ലം സുധി വിടവാങ്ങി. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് വരവേ, തൃശൂർ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലാണ് സുധിയുടെ മരണം.


അപ്രതീക്ഷിതമായി സംഭവിച്ച വിയോ​ഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും ആരാധകരും.ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് ഷോയിൽ സ്ഥിരം സാന്നിധ്യമാണ് സുധി. അതുകൊണ്ട് തന്നെ ദിവസേന പ്രേക്ഷകർ സുധിയുടെ മുഖവും ചിരിയും കണ്ടുകൊണ്ടിരിക്കുന്നതാണ്. വീട്ടിലെ അം​ഗത്തെപ്പോലെയായിരുന്നു ആരാധകർക്ക് സുധി. പലരും വിയോ​ഗ വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.


സുധിക്കൊപ്പം സ്റ്റാർ മാജിക്കിൽ പരിപാടി അവതരിപ്പിക്കാറുള്ള താരങ്ങളുടെയെല്ലാം സോഷ്യൽമീഡിയ പോസ്റ്റിൽ നിന്ന് തന്നെ അവർക്കെല്ലാം താരത്തോടുണ്ടായിരുന്ന സൗഹൃദവും സ്നേഹവും എത്രത്തോളമായിരുന്നുവെന്നത് വ്യക്തമാണ്. ഇപ്പോഴിതാ ചിരിക്ക് പിന്നിലെ തന്റെ വേദനകളുടെ കാലത്തെ കുറിച്ചും അച്ഛൻ വാങ്ങിത്തന്ന വീട് കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയതിനെ കുറിച്ചും സുധി മുമ്പൊരിക്കൽ പറ‍ഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

നാളുകൾക്ക് മുമ്പ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ വേർപാടിന് ശേഷം താണ്ടിയ സങ്കട കടലിനെ കുറിച്ച് സുധി വിവരിച്ചത്.അച്ഛന്റെ സ്വദേശം എറണാകുളമായിരുന്നു. അച്ഛൻ, അമ്മ, ഞങ്ങൾ നാലുമക്കൾ. ഇതായിരുന്നു കുടുംബം. ഒരു അനിയൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അച്ഛൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ജനിച്ചതും അഞ്ചാം ക്ലാസ് വരെ പഠിച്ചതും എറണാകുളത്താണ്. അച്ഛന്റേത് കൂട്ടുകുടുംബമായിരുന്നു.

പിന്നീട് എല്ലാവരും ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ച് കളഞ്ഞു.”അപ്പോഴേക്കും അച്ഛന് കൊല്ലത്തേക്ക് സ്ഥലം മാറ്റമായി. അങ്ങനെ ഞങ്ങൾ കൊല്ലത്തേക്ക് ജീവിതം പറിച്ചുനട്ടു. അച്ഛൻ ഒരു വീടുവാങ്ങി. കൊല്ലത്തേക്ക് മാറി കുറച്ച് വർഷമായപ്പോൾ അച്ഛൻ രോഗിയായി. ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി. കടവും പ്രാരാബ്ധവുമായി. അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു.’

‘ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി’, കൈയ്യിലുണ്ടായിരുന്ന വീട് നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിച്ച് സുധി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സുധിയെ മരണം കവർന്നത്.

രണ്ട് ആൺമക്കളാണ് സുധിക്ക്. ആദ്യ ഭാര്യ മകനെ സുധിയുടെ കൈയ്യിൽ ഏൽ‌പ്പിച്ച് ഉപേക്ഷിച്ച് പോയതാണ്. പിന്നീടാണ് രേണുവിനെ സുധി വിവാഹം ചെയ്തത്. സ്റ്റാർ മാജിക്കിന്റെ വേദിയിൽ ഭാര്യയ്ക്കൊപ്പം സുധി എത്തിയിരുന്നു. ഗൾഫ് ഷോകളിലും സജീവമായിരുന്ന കലാകാരനായിരുന്നു സുധി.സുധിയുടെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന പരിപാടിയിൽ ടിനി ടോമുണ്ടായിരുന്നു. അവസാനമായി സുധിക്കും ബിനു അടിമാലിക്കുമൊപ്പം നിന്ന് പകർത്തിയ ​ഗ്രൂപ്പ് സെൽഫി പങ്കുവെച്ച് ടിനി കുറിച്ച വാക്കുകളും ഇപ്പോൾ വൈറലാണ്.

‘ദൈവമേ… വിശ്വസിക്കാനാകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍… രണ്ട് വണ്ടികളിലായിരുന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിന് മുമ്പ് സുധി ഒരു ആഗ്രഹം പറഞ്ഞു… ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ആ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്. മോനെ ഇനി നീ ഇല്ലേ….? ആദരാഞ്ജലികള്‍ മുത്തേ…’, എന്നാണ് സുധിയെ കുറിച്ച് ടിനി കുറിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധിയും കൂട്ടുകാരും.

AJILI ANNAJOHN :