ആശ ശരത്തിന്റെ നാടകം കാരണം വലഞ്ഞത് കട്ടപ്പന പോലീസ് !

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആളുകളെ പറ്റിച്ച ആശ ശരത് കാരണം പ്രതിസന്ധിയിലായത് കട്ടപ്പന പോലീസ് . തുടർച്ചയായി ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ് കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് .

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ആശാ ശരത് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വീഡിയോ യഥാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച്‌ ചിലര്‍ കാര്യമറിയാനായി കട്ടപ്പന സ്‌റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്‌ഐ സന്തോഷ് സജീവന്‍ പറഞ്ഞു.

മേക്കപ്പില്ലാതെ ‘ദുഃഖിത’യായാണ് ആശ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവമമറിയാതെ ആയിരക്കണക്കിനുപേര്‍ വീഡിയോ ഷെയര്‍ ചെയ്തു. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.

സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം.

എന്നാല്‍, ഇതൊരു പ്രമോഷണല്‍ വീഡിയോ ആണെന്ന് വ്യക്തമാക്കിത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചു. മാത്രമല്ല, തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ മാപ്പു പറഞ്ഞും ആശ രംഗത്തെത്തിയിരുന്നു.

‘വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോ ആണെന്ന് പറയുന്നുണ്ട്. ചിത്രത്തിന്റെ കഥാപാത്രമായാണ് അതില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ആദ്യതവണ പോസ്റ്റുചെയ്തശേഷം തെറ്റിദ്ധരിക്കുമോ എന്നുതോന്നിയപ്പോള്‍ പ്രമോഷണല്‍ വീഡിയോ എന്ന് ചിത്രത്തിന്റെ പേരുംചേര്‍ത്ത് വീണ്ടും ഹാഷ് ടാഗ് ചെയ്തിരുന്നു.’- ആശ പ്രതികരിച്ചു.

അതേസമയം ആശാ ശരത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കിയിട്ടുണ്ട്. പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനുമാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്.

kattappana police in trouble

Sruthi S :