ഗായകൻ കാർത്തിക് ഒരു രോഗിയെപ്പോലെ ഒരു പാടു സ്ത്രീകളുടെ പിന്നാലെ പോയി എന്ന് ചിന്മയിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കാർത്തിക് രംഗത്ത് !

ഗായിക ചിന്മയി നടത്തിയ മി ടൂ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പലർക്കെതിരെയും ആരോപണങ്ങൾ ചിന്മയി ഉന്നയിച്ചു. ഇതോടെ തമിഴ് സിനിമ ലോകം ഒന്നടങ്കം ഗായികക്ക് എതിരെ തിരിഞ്ഞു. ആരോപണങ്ങളിൽ കേട്ട പേരായിരുന്നു കാർത്തികിന്റെത്.

കാര്‍ത്തിക്ക് പ്രശസ്തി ദുരുപയോഗം ചെയ്തിട്ടേയുള്ളൂവെന്നും കാര്‍ത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.

ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ്‌ കാര്‍ത്തിക്കിന്റെ പ്രസ്താവന തുടങ്ങുന്നത്.

താന്‍ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത് തന്റെ അച്ഛന്‍ ഗുരുതര രോഗം ബാധിച്ചു കിടപ്പിലായതിനാലാണെന്നും കാര്‍ത്തിക് ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു

കാര്‍ത്തിക്കിന്റെ പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്‍

എന്നെക്കുറിച്ച് ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല. മറ്റുള്ളവര്‍ക്ക് അരക്ഷിതമായ, അസ്വസ്ഥമായ ഒരു സാഹചര്യവും ഞാന്‍ മനഃപൂര്‍വം സൃഷ്ടിച്ചിട്ടില്ല.

എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്‌പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.

എന്റെ അച്ഛന്‍ ഏതാനും മാസങ്ങളായി ജീവന്‍ തന്നെ നഷ്ടപെടാവുന്ന അവസ്ഥയില്‍ ഗുരുതരമായ രോഗാവസ്ഥയുമായി പോരാടുകയാണ്. അച്ഛന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് എന്റെ ആരാധകരോടും സുഹൃത്തുക്കളോടും ഞാന്‍ അപേക്ഷിക്കുകയാണ്. കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു.

അച്ഛന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് താന്‍ അവതാരകനായെത്തിയിരുന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ തുടരാനാകില്ലെന്നും തന്റെ അവസ്ഥ മനസിലാക്കി സഹകരിച്ച ചാനല്‍ അധികൃതകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു..ജീവിതത്തിലെ കാഠിന്യമേറിയ ദിനങ്ങളില്‍ കൂടെ നിന്ന ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കാര്‍ത്തിക് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

“ഗായകന്‍ കാര്‍ത്തിക്കിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂ ക്യാമ്പയിനോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. അതില്‍ ഞാനും ഞാനറിയുന്ന പലരും ചേര്‍ന്ന് ഞങ്ങളും എന്നാണ് പറയേണ്ടത്. പ്രശസ്തി ദുരൂപയോഗം ചെയ്തിട്ടേയുള്ളൂ അദ്ദേഹം. ഒരു രോഗിയെപ്പോലെ ഒരു പാടു സ്ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസത്തില്‍. ഒരു കുറ്റബോധം പോലുമില്ലാതെ.. സംഗീത ലോകത്തെ സുഹൃത്തുക്കളോടു മാത്രമല്ല.. മറ്റു സ്ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അദ്ദേഹം പതിവാക്കി. പ്രശസ്തനായതിനാല്‍ അതെല്ലാം ഒളിച്ചു വെച്ചു. പേരു പറയാതെ പല പെണ്‍കുട്ടികളും കാര്‍ത്തിക്കിനെതിരെ സന്തോഷത്തോടെ പറയും ‘മീ ടൂ’. ഇതായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ.

karthik about chinmayi’s me too allegation

Sruthi S :