ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിം​ഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു വാർത്ത പുറത്തെത്തിയിരുന്നു. ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ബോട്ട് മറിഞ്ഞപ്പോൾ ഋഷഭ് ഷെട്ടിയും മറ്റ് 30 ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നു എന്നും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ മണി ഡാം റിസർവോയറിനുള്ളിൽ ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിശദീകരണം.

സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് ആണ് വിശദീകരണൺ നൽകിയിരിക്കുന്നത്. ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞത്. ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, അപകടങ്ങളൊന്നും സംഭവിച്ചില്ല. ആ സമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ, ആളപായമോ ജീവനക്കാർക്ക് പരിക്കുകളോ ഉണ്ടായില്ല.

മാത്രമല്ല, ബോട്ട് പശ്ചാത്തലത്തിൽ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദർശ് പറഞ്ഞു. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റാണെന്ന് നിർമ്മാതാവ് വ്യക്തമാക്കി. യഥാർത്ഥ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാൽ ഷെഡ്യൂൾ പ്രകാരം ചിത്രീകരണം തുടരുമെന്നും നിർമാതാവും പറഞ്ഞു.

അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്നു പേരാണ് മരണപ്പെട്ടിരുന്നത്. മരിച്ചവരിൽ മലയാളി ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിനിടെ കലാഭവൻ നിജു എന്ന ആർട്ടിസ്റ്റ് മരണപ്പെട്ടിരുന്നത്.

Vijayasree Vijayasree :