എന്റെ സുഹൃത്തും അയല്‍ക്കാരനുമാണ് മോഹന്‍ലാല്‍! എന്ന് കരുതി നല്ലത് മാത്രം പറയണമെന്നില്ല : ആ തീരുമാനത്തെ കുറിച്ചുള്ള എതിർപ്പ് തുറന്ന് പറഞ്ഞ് കമല്‍ ഹാസന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നിരവധി തെന്നിന്ത്യന്‍ താരങ്ങളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഉലക നായകന്‍ കമല്‍ ഹാസനും സംഭവത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍ ഹാസന്‍.
ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തത് ശരിയായ നടപടി അല്ലെന്നാണ് കമല്‍ ഹസന്‍ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ മലയാള ചാനല്‍ പരിപാടിയ്ക്കിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്, ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്റെ കാഴ്ച്ചപ്പാടുകളോട് അദ്ദേഹത്തിന് ചിലപ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടാകാം, അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറഞ്ഞ് കൊള്ളണം എന്നല്ല. നാളെ എന്റെ രാഷ്ട്രീയ നിലപാടുകളോട് ലാലിന് വിയോജിപ്പ് ഉണ്ടെങ്കില്‍ അദ്ദേഹവും അതിനെക്കുറിച്ച് സംസാരിക്കും. ഞാനും അതില്‍ കെറുവിക്കേണ്ട കാര്യമില്ല.
ലിംഗ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും നടന്‍മാരെ പിന്തിരിപ്പിക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. എല്ലാ പുരുഷന്‍മാരും ഇതിനെക്കുറിച്ച് കണ്‍സേണ്‍ഡ് ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ അവര്‍ ഒരേ സമയം ഓള്‍ഡ്-ഫാഷന്‍ഡാണ് എന്ന് കരുതേണ്ടി വരും. നാല്‍പ്പത് വര്‍ഷം മുമ്പ് തന്നെ ഈ രാജ്യത്തിന്റെ തലപ്പത്ത് ഒരു സ്ത്രീയിരുന്നിട്ടുണ്ട് എന്ന വസ്തുത നടന്‍മാര്‍ ഓര്‍ക്കേണ്ടതാണ്. അവരുടെ ഭാഗത്ത് ചില വീഴ്ച്ചകള്‍ ഉണ്ടായി, നമ്മള്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ നമ്മള്‍ തന്നെ അവരെ തിരികെ അധികാരത്തിലേയ്ക്ക് കൊണ്ട് വന്നു. ഒരു സമൂഹമെന്ന നിലയില്‍ ഇവിടെ ആരും വിമര്‍ശനാതീതരല്ല, ആരെയും കാരണമില്ലാതെ വേട്ടയാടുന്നില്ല. ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കേണ്ടിയിരുന്നത്. ദിലീപ് വിഷയത്തില്‍ ആദ്യം പ്രതികരിച്ച സിനിമയിലെ വനിതാ കൂട്ടായ്മ ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും കമല്‍ വ്യക്തമാക്കി.
Kamal Hassan about Mohanlal