ഭക്ഷണവും വെള്ളവുമില്ലാതെ 3 ദിവസം കഴിഞ്ഞത് സണ്‍ഷെയ്ഡില്‍: കലാഭവന്‍ മണിയുടെ ഭാര്യ
ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നു ദിവസം കലാഭവന്‍ മണിയുടെ കുടുംബം കഴിച്ചു കൂട്ടിയത് സണ്‍ഷെയ്ഡിലാണ്. പ്രളയദുരിതത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി.
കഴിഞ്ഞ മൂന്ന് ദിവസമായി മണിയുടെ കുടുംബം വീട്ടില്‍ അകപ്പെട്ട് കിടയ്ക്കുകയായിരുന്നു. ആദ്യ ദിവസം റോഡില്‍ ഒട്ടും തന്നെ വെള്ളം കയറിയിട്ടില്ലായിരുന്നെന്നും പക്ഷേ ഇത്രയും വലിയ ദുരന്തം വരുമെന്ന് ചിന്തിച്ചില്ലെന്നും നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറയുന്നു. രാത്രിയായപ്പോള്‍ വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങി. കയ്യില്‍ ഉള്ള അത്യാവശ്യ വസ്തുക്കളുമായി ഞങ്ങള്‍ എല്ലാവരും മുകളിലെ നിലയിലേയ്ക്ക് കയറി. പക്ഷേ വെള്ളം ഒന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം അങ്ങനെ കഴിയേണ്ടിവന്നെന്നും നിമ്മി പറയുന്നു.
വീടിന്റെ രണ്ടാം നില വരെയും വെള്ളം കയറി. ടെറസ്സിലെ സണ്‍ ഷെയ്ഡിലാണ് താമസിച്ചത്. അവസാനം ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഒരുപാടു പേര്‍ ഇതിനിടെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയാനും നിമ്മി മറന്നില്ല.
കലാഭവന്‍ മണി നിര്‍മിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മണിയുടെ സഹോദരനും നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് കാലാഗ്രഹത്തില്‍ വെള്ളം കയറിയ വിവരം പുറം ലോകത്തെ അറിയിച്ചത്. പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ചും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ചാലക്കുടിയിലെ കലാഗ്രഹത്തില്‍ കുട്ടികളടക്കം 17 പേരാണ് മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് കരകയറിയതെന്നു ആര്‍.എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കയ്പമംഗലത്ത് നിന്ന് മീന്‍പിടിത്തക്കാര്‍ വന്നാണ് രാമകൃഷ്ണനെയും സംഘത്തെയും രക്ഷിച്ചത്.
പ്രളയാനുഭവത്തെ കുറിച്ചുള്ള രാമകൃഷ്ണന്റെ വാക്കുകള്‍-
മരണം എന്നത് ഞങ്ങള്‍ മുന്നില്‍ കണ്ട കാഴ്ചയാണ്. ചേന്നത്ത് നാട്ടിലെ ആളുകളാണ് ഈ ക്യാമ്പില്‍ ഉള്ളത്. വെള്ളപ്പൊക്കം വരുന്നതിന് മുന്‍പ് തന്നെ എല്ലാവരെയും രക്ഷപ്പെടുത്താനായിട്ട് അവിടുത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ പരിശ്രമിച്ചു. പക്ഷെ ഇത്രയധികം വെള്ളമുയരുമെന്ന് ഞങ്ങള്‍ക്കറിയിലായിരുന്നു. ഡാമുകള്‍ തുറക്കുമെന്നും ഇത്രമാത്രം വെള്ളം ഉയരുമെന്നും ഉള്ള കൃത്യമായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഒരൂഹം വച്ച് ഇത്ര വെള്ളം ഉയരും എന്ന് കണക്കുകൂടിയാണ് ഞങ്ങള്‍ രണ്ടും മൂന്നും നിലകളുള്ള വീടുകളില്‍ കഴിച്ചു കൂട്ടിയത്. ചാലക്കുടിപ്പുഴ കര കയറി വരുന്നത് ഏതാണ്ട് എത്ര വരുമെന്ന് നമുക്കറിയാം. ഇത് അതിലും മീതെ ഭയങ്കര തള്ളിച്ചയില്‍ ഒഴുക്കോടു കൂടിയ ശക്തമായ പ്രവാഹമായിരുന്നു. കലാഗ്രഹത്തില്‍ ഞങ്ങള്‍ 17 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. അതുപോലെ മറ്റു പല വീട്ടുകളിലും രണ്ടാം നിലയില്‍ കയറി നില്‍ക്കുന്നവര്‍ ഉണ്ടായിരുന്നു. അതുപോലെ ചാലക്കുടിക്കടുത്ത് സെന്റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമി. അവിടെയാണ് ഏറെ ആളുകള്‍ കുടുങ്ങിയത്.
ഞങ്ങള്‍ കണ്ട ഭയാനകമായ കാഴ്ച അവിടെയായിരുന്നു. 170 ഓളം കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. ആ കെട്ടിടവും ഞങ്ങളുടെ കലാഗൃഹവുമെല്ലാം വെള്ളം കൊണ്ട് പോകുമോ എന്ന ഭയപ്പാടിലായിരുന്നു. പേടിച്ചിട്ട് കണ്ണടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ഒന്നുമില്ല. കുട്ടികള്‍ക്ക് പലവിധ അസുഖങ്ങള്‍, ശ്വാസംമുട്ടും ജലദോഷവും. ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഞ്ഞുങ്ങള്‍ തലചുറ്റി വീഴുന്നു. അവരെ ശരിയായി പരിചരിക്കന്‍ ആകുന്നില്ല. ഒരു പാക്കറ്റ് ബിസ്‌ക്കറ്റിനും വെള്ളത്തിനും വേണ്ടി ഓരോ ഹെലികോപ്ടര്‍ വരുമ്പോഴും ഞങ്ങള്‍ നോക്കും. ചുവന്ന നിറമുള്ള മുണ്ട് വരെ വീശികാണിച്ചു. മരിക്കുന്നതിന് മുന്‍പ് ഒരു തുളി വെള്ളം കുടിച്ചു മരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഇത്രയൊന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാത്ത കാരണം വേണ്ടത്ര വെള്ളമോ മറ്റോ കരുതാനും ഞങ്ങള്‍ക്കായില്ല. രണ്ടു പകലും ഒരു രാത്രിയുമാണ് ഞങ്ങളവിടെ കുടുങ്ങിയത്. പിന്നീട് കയ്പമംഗലത്ത് നിന്ന് മീന്‍പിടിത്തക്കാര്‍ വന്നാണ് ഞങ്ങളെ രക്ഷിച്ചത്. ഞങ്ങള്‍ ആണുങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ കൂടെയുള്ള കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കണമെന്നായിരുന്നു. മരിക്കാന്‍ തീരുമാനിച്ചു. പക്ഷെ ആ കുട്ടികള്‍ക്ക് ഒരു തുള്ളി വെള്ളമെങ്കിലും കൊടുക്കാന്‍ സാധികാത്ത ഭീകരമായ അവസ്ഥയിലായിരുന്നു ഞങ്ങള്‍. ഇവിടെ ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണ്. എങ്കിലും ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ ഞങ്ങള്‍ക്ക് തോന്നുന്നില്ല. എല്ലാവരും കൂടി ഇരിക്കുമ്പോഴാണ് ആ പേടി ഞങ്ങള്‍ക്കൊന്നു മറക്കാന്‍ കഴിയുന്നത്.
Kalabhavan Mani wife Nimmy about her flood experience