സംസ്ഥാന പുരസ്‌കാര നിർണയത്തിൽ അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മുതിര്ന്ന താരങ്ങളും യുവതാരങ്ങളും മത്സരിച്ച പുരസ്‌കാര നിർണയത്തിൽ വിജയികൾ ആയത് അര്ഹതപെട്ടവർ തന്നെയാണ്.
അപ്രതീക്ഷിതമായ ഒരു അവാർഡും ആർക്കും ലഭിച്ചില്ല. എല്ലാം അർഹിച്ച റീതിയിലാണ് ജൂറി കൈകാര്യം ചെയ്തത് . മികച്ച നടന്മാരായി മത്സരത്തിൽ ജയസൂര്യയ്ക്കും സൗബിൻ ഷാഹിറിനും ലഭിച്ചതു തുല്യ വോട്ട്. ജൂറി അംഗങ്ങൾ 2 പക്ഷമായി നിലയുറപ്പിച്ച സാഹചര്യത്തിലാണു വോട്ടെടുപ്പിനൊടുവിൽ അവാർഡ് വീതിച്ചു നൽകാൻ തീരുമാനിച്ചത്.
മികച്ച നടനായി ഫഹദ് ഫാസിലിനെയും പരിഗണിച്ചിരുന്നു. എങ്കിലും 2 വേഷങ്ങളിൽ ജയസൂര്യ കാഴ്ചവച്ച വ്യത്യസ്ത ശരീരഭാഷയും സൗബിന്റെ അനായാസ പ്രകടനവും ഇരുവർക്കും മുൻതൂക്കം നൽകി. മികച്ച സ്വഭാവ നടനായ ജോജു ജോർജിനു വെല്ലുവിളി ഉയർത്താൻ ആരുമില്ലായിരുന്നു.
ജയസൂര്യയെപ്പോലെ 2 വേഷങ്ങളിലെ വ്യത്യസ്ത പ്രകടനമാണു നിമിഷ സജയനെ മികച്ച നടിയാക്കിയത്. ‘ആമി’യിൽ അഭിനയിച്ച മഞ്ജു വാരിയരെയും പരിഗണിച്ചെങ്കിലും വേഷത്തിൽ കൃത്രിമത്വമുണ്ടെന്നു വിലയിരുത്തി. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം ജൂറിക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഈ നടിയുടെ കഴിവു തെളിയിക്കുന്ന ചിത്രങ്ങൾ അവസാന റൗണ്ടിൽ എത്താതിരുന്നതു തിരിച്ചടിയായി.
മികച്ച സ്വഭാവ നടിമാരായ സാവിത്രി ശ്രീധരനെയും സരസ ബാലുശേരിയെയും തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. ഇവർക്കൊപ്പം ‘രൗദ്ര’ത്തിലെ കെപിഎസി ലീലയെയും പരിഗണിച്ചിരുന്നു. ലീലയ്ക്കു ജൂറി പരാമർശമുണ്ട്.
Jury about manju warrier’s acting