എന്റെ കിളി പോകാതിരിക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം – ജോജു ജോർജ്

സംസ്ഥാന പുരസ്‌കാര വേദിയിൽ ഏറ്റവും കയ്യടി നേടിയത് ജോജു ജോർജ് ആണ് . 2018 ലെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. അവാര്‍ഡ് വാങ്ങിയ ശേഷം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പാട്ടു പാടിയാണ് ജോജു എല്ലാവരുടെയും കയ്യടി നേടിയത്.

തന്റെ പതിവ് ശൈലിയിൽ തമാശയൊക്കെ പറഞ്ഞാണ് സദസിനെ ജോജു കയ്യിലെടുത്തത് .തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ ‘ജോസഫ്’ എന്ന സിനിമയിലെ ‘പാടവരമ്ബത്തിലൂടെ’ എന്ന ഗാനം ജോജു ജോര്‍ജ് ആലപിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പാട്ടുപാടുന്നതെന്ന് പറഞ്ഞായിരുന്നു ജോജു തുടങ്ങിയത്. തന്റെ ജീവിതത്തില്‍ സ്വപ്‌നം കാണുന്നതിനുമപ്പുറമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ജോജു പറഞ്ഞു. സ്വപ്‌നം കാണുന്നതിനേക്കാള്‍ അപ്പുറം കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ജോജു ജോര്‍ജ് സരസമായി സദസിനോട് പറഞ്ഞു.

വേദിയിലും സദസിലുമുള്ളവര്‍ ഇത് കേട്ടതും പൊട്ടിച്ചിരിക്കാനും കയ്യടിക്കാനും തുടങ്ങി. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും ഇറങ്ങാന്‍ പോകുന്ന സിനികള്‍ എല്ലാവരും തീയറ്ററില്‍ പോയി കാണണമെന്നും ജോജു പറഞ്ഞു.

49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ തിരുവനന്തപുരത്ത് വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തിയത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു.

മികച്ച നടിക്കുള്ള പുരസ്കാരം യുവതാരം നിമിഷ സജയനാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ സാഹിറും പങ്കിടുകയായിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഷെരീഫ് ഈസ സംവിധായകനായ ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ ആണ്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു.

joju george about his state award

Sruthi S :