ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ചവരാണ് മലയാളികള്‍… ഈ ദുരിതബാധിതര്‍ക്കു വേണ്ടി നിങ്ങള്‍ രംഗത്തിറങ്ങണം- മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി IMA

ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ചവരാണ് മലയാളികള്‍… ഈ ദുരിതബാധിതര്‍ക്കു വേണ്ടി നിങ്ങള്‍ രംഗത്തിറങ്ങണം- മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി IMA

പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ കേരളീയര്‍ക്ക് വേണ്ടി രംഗത്തിറങ്ങണമെന്ന തുറന്ന കത്തുമായി ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സംസ്ഥാന സെക്രട്ടറി ഡോ.എന്‍.സുള്‍ഫി. ദുരിതബാധിതരെ ജീവിതത്തിലേയ്ക്ക് കരകയറ്റാന്‍ സൂപ്പര്‍സ്റ്റാറുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് മാനസികമായി തളര്‍ന്ന സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേരളീയര്‍ എന്നും നെഞ്ചോടു ചേര്‍ത്ത താരരാജാക്കന്‍മാര്‍ ദുരിതബാധിതരുടെ ഉന്നമനത്തിനായി ഐഎംഎ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കൊപ്പം കൈകോര്‍ക്കണമെന്ന ആവശ്യമുമായാണ് ഡോ.സുല്‍ഫി എത്തിയിരിക്കുന്നത്.

ഡോ.സുല്‍ഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു തുറന്ന കത്ത്

പ്രിയ ലാലേട്ടാ, മമ്മൂക്ക സുഖമാണെന്നു കരുതുന്നു. കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കാലമാണ് ഓണക്കാലം. കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളില്‍. ഇക്കൊല്ലവും അതെ. എന്നാല്‍ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്. 10 ലക്ഷം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപില്‍ ആയിരുന്നു. കേരളം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍. ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പോയി. ബാക്കിയുള്ളവര്‍ അതിന്റെ തയാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവര്‍ അവിടെ തങ്ങാനാണ് സാധ്യത.

ഒരുപക്ഷേ ആദ്യ ദിവസങ്ങളില്‍ കേരള തീരത്തിലെ മല്‍സ്യത്തൊഴിലാളികള്‍ ചെയ്ത ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞിരുക്കുന്നു. ജീവന്‍ പണയംവച്ച് ജീവനുകള്‍ തിരിച്ചുപിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്. എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടര്‍മാരും ഐ.എം.എ യുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതോടൊപ്പം ഇതില്‍ പലരും കടുത്ത മാനസിക ആഘാതം നേരിടാന്‍ സാധ്യത ഉള്ളവരാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടു പേരും ഇതില്‍ ഒന്നു പങ്കാളികളാകണം. നിങ്ങള്‍ ഇതിന് തുടക്കമിടുന്നത് മറ്റെല്ലാവര്‍ക്കും പ്രചോദനം ആകും. ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ തൊട്ടടുത്ത മെഡിക്കല്‍ ക്യാംപുകളിലൊ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കില്‍ ഒരു സദ്യ ഉണ്ണണം. ഒരല്‍പസമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക, ഒരുപക്ഷേ പകര്‍ച്ചവ്യാധികളിലേയ്ക്ക് അവര്‍ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും, ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാന്‍ തടസ്സം നില്‍ക്കും. ലാലേട്ടാ, ഒരു പക്ഷേ അവരില്‍ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികള്‍ ആയേക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു. അതുകൊണ്ടു ഒന്നു വരണം. ഞങ്ങളില്‍ ആരെങ്കിലും എല്ലാ ക്യാംപിലും ഉണ്ടാകും. മാനസികരോഗ വിദഗ്ധര്‍ ഉള്‍പ്പെടെ. നിങ്ങള്‍ തുടക്കമിടാന്‍ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിങ്.

കേരളത്തിന്റെ രണ്ട് വല്യേട്ടന്മാരും ആവശ്യപ്പെടണം, എല്ലാവരും അതിനോട് ചേരാന്‍. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉള്ള ഈ ചെറിയ വലിയ ചികിത്സയില്‍. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയില്‍. ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ച മലയാളികളോടൊപ്പം നില്‍ക്കാന്‍ വരണം. അപ്പൊ വരുമല്ലോ,
സസ്‌നേഹം
ഡോ. സുല്‍ഫി നൂഹു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.


IMA state secretary writes an open letter to Mammootty Mohanlal

Farsana Jaleel :