നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിന്റെ അഭിമാനമായി മാറിയ മലയാളത്തിന്റെ സ്വന്തം രമണനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്യുകയും പതിയെ സിനിമയിലേക്ക് പ്രവേശിക്കുകയായുമായിരുന്നു.
ഇപ്പോഴിതാ, ഹാസ്യ വേഷങ്ങളില്‍ നിന്നും മാറി മറ്റ് വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കുമുണ്ടായിരുന്നുവെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. കോമഡിയില്‍ താന്‍ പെട്ടുപോയെന്നും മമ്മൂട്ടിയുടെ കൂടെ ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമയില്‍ സീരിയസ് റോള്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. അതോടെ അത്തരം വേഷങ്ങള്‍ വന്നില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ഹരിശ്രീ അശോകൻ പറയുന്നു.
കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ ജീവിതത്തില്‍ ഭയങ്കര സീരിയസായിരിക്കുമെന്ന് പലരും പറയാറുണ്ട്. എന്നെ കൊണ്ടും അതുതന്നെയാണ് പറയുന്നത്. പലപ്പോഴും എന്റെ മോനും ഇതേകാര്യം പറയാറുണ്ട്. ഒരു ദിവസം പരിപാടിക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. സ്റ്റേജില്‍ പോയാല്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കണമെന്ന് മോന്‍ വന്ന് പറഞ്ഞു.
എനിക്ക് വെറുതെ ചിരിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ വെറുതെ ചിരിച്ച് കൊണ്ടിരിക്കുന്നവരെ എനിക്ക് അറിയാം അവരൊന്നും റിയല്‍ ലൈഫില്‍ അങ്ങനെയല്ല. ആ കാര്യം എനിക്ക് അറിയാം. വെറുതെ കൃത്രിമ ചിരി ചിരിക്കുന്നവരില്‍ നിന്നും എനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ചിരിക്കാറുണ്ടെന്ന് അവനോട് പറഞ്ഞപ്പോള്‍ അച്ഛന്‍ ഇങ്ങനെ ചിരിച്ചാല്‍ പോരെന്നും മുഖം ഭയങ്കര സീരിയസ് ആണെന്നും അവന്‍ എന്നോട് പറഞ്ഞു.
എങ്ങനെ ചിരിക്കണം എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് എന്റെ കല്യാണ ഫോട്ടോയില്‍ ഉള്ളത് പോലെ ചിരിക്കണമെന്നാണ്. അത് എന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന് ഞാന്‍ തമാശക്ക് പറഞ്ഞു. പക്ഷേ അങ്ങനെ അല്ല, പ്രീതി എന്റെ ലൈഫിലേക്ക് വന്നതോടെയാണ് എല്ലാ നേട്ടങ്ങളും എനിക്ക് ഉണ്ടായത്. എല്ലാത്തിലും അവളുടെ സപ്പോര്‍ട്ട് കൂടെ ഉണ്ടായിരുന്നു.
അവള്‍ എന്നോട് ചിരിക്കാന്‍ പറയാറില്ല. കാരണം അവള്‍ക്ക് അറിയാം എനിക്ക് ചിരി അത്രയേ വരികയുള്ളുവെന്ന്. എല്ലാരും പറയുന്നത് പോലെ എനിക്കും വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ കോമഡിയില്‍ ഞാന്‍ പെട്ടുപോയി. കോമഡിയില്‍ തന്നെ ചിലപ്പോള്‍ സീരിയസ് ആയി ചെയ്യുന്നത് കണ്ടിട്ടാകും ചിലര്‍ എനിക്ക് മാറി ചെയ്യാന്‍ അവസരം തന്നിട്ടുണ്ട്.
ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ ഡയറക്ടര്‍ രഞ്ജിത്ത് എനിക്ക് സീരിയസ് റോള്‍ ചെയ്യാന്‍ തന്നിരുന്നു. അന്ന് അത് ചെയ്യുമ്പോള്‍ ആ പടം ഇറങ്ങിയാല്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കുറേ അവസരം വരുമെന്നും തിരക്കായിരിക്കുമെന്നും മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു.
എന്നാല്‍ ആ സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. അതുകൊണ്ട് പലര്‍ക്കും എന്റെ അഭിനയം കാണാന്‍ പറ്റിയില്ല. അതുകൊണ്ട് അത്തരം വേഷങ്ങള്‍ വന്നില്ല, ഹരിശ്രീ അശോകന്‍ പറഞ്ഞു.
about harisree ashokan