പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍; അലന്‍സിയര്‍ വിഷയത്തില്‍ തന്നെ ഇപ്പോഴും തഴയുന്നതായി നടി ദിവ്യ

നടൻ അലൻസിയറിനെതിരെയുള്ള പരാതി ഇതുവരെ കിട്ടിയില്ലെന്നു മോഹൻലാൽ പറഞ്ഞതായി നദി ദിവ്യ. നടന്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ പരാതിയില്‍ ഇതുവരെയും നടപടി എടുത്തിട്ടില്ലെന്നും താരം പറയുന്നു. ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടിയില്‍ ഉണ്ടായ അലന്‍സിയറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും തന്റെ പരാതി ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്നും ദിവ്യ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിളിച്ച്‌ തന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. പരാതി പോസ്റ്റ് വഴിയും ഇ മെയില്‍ വഴിയും അയച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അത് അവിടെ കിട്ടാത്തതെന്നറിയില്ലെന്നും തന്നെ വിളിച്ചത് മറ്റ് സമ്മര്‍ദങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് കരുതുന്നുവെന്നും ദിവ്യ പറയുന്നു.

ദുരനുഭവം തുറന്നു പറഞ്ഞത് തന്റെ കരിയറിനെ ബാധിച്ചുവെന്നും ഡബ്ല്യുസിസിയെ പിന്തുണച്ച പലരും നേരിട്ട പോലെ താനും ഒരു അനൗദ്യോഗിക വിലക്ക് നേരിടുന്നതായും താരം കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ നിന്ന് പുറത്തു വന്ന നടിമാരെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യരുതെന്ന് ഫിലിം ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്നതാണ് ആവശ്യം. അത് മോഹന്‍ലാലിനെ അറിയിച്ചു. അലന്‍സിയറുമായി അക്കാര്യം സംസാരിക്കാമെന്നും മീറ്റിങ് വിളിക്കാമെന്നും മോഹന്‍ലാല്‍ വാക്ക് നല്‍കി എന്നാല്‍ അഞ്ചു ദിവസമായിട്ടും അതില്‍ മറുപടി ഉണ്ടായിട്ടില്ലെന്നും ദിവ്യ പറയുന്നു.

എന്നാല്‍ ദിവ്യയുമായുള്ള പ്രശനം മുൻപേ പരിഹരിച്ചതാണെന്നും ദിവ്യയോട് മാപ്പു പറഞ്ഞുവെന്നും അലന്‍സിയര്‍ പറയുന്നു. അമ്മ പരാതിയുടെ പേരില്‍ ഇതുവരെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

divya about her case of alancier

HariPriya PB :