സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ മേജര്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം

സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ മേജര്‍ രവിയ്ക്ക് മുന്‍കൂര്‍ ജാമ്യം. മേജര്‍ രവിക്കും കേസിലുള്‍പ്പെട്ട തണ്ടര്‍ ഫോഴ്‌സ് കമ്പനിയുടെ എംഡി അനില്‍കുമാറിനുമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് 1.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്ന അമ്പലുപ്പുഴ സ്വദേശിയായ യുവാവിന്റെ പരിപാതിയുടെ അടിസ്ഥാനത്തിലായിരുന്നു മേജര്‍ രവി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയില്‍ കോടതി ഇടപെടലുമുണ്ടായി.

ഉപാധികളോടെയാണ് മേജര്‍ രവിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നാണ് പ്രതികളോട് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഉടന്‍ തന്നെ ജാമ്യത്തില്‍ വിടണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദേശിച്ചിരിക്കുന്നത്.

കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഈ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി ജാമ്യം ലഭിക്കാന്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുളള രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ബിസിനസ് നോക്കിയിരുന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അംജദ് കമ്പനിയുടേയും തങ്ങളുടേയും 1.80 കോടി രൂപ കൈപ്പറ്റിയതിനെ തുടര്‍ന്ന് ഇയാളെ പദവിയില്‍ നിന്ന് നീക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നാണ് മേജര്‍ രവിയും മ്പനിയുടെ എംഡി അനില്‍കുമാറും കോടതിയെ അറിയിച്ചത്.

പരാതിക്കാരനായ എം ഷൈനിന്റെ അക്കൗണ്ടിലൂടെയാണ് അംജദ് പണം തിരികെ തന്നത്. ഇതാണ് വളചൊടിച്ച് പരാതിക്കാരന് പണം നല്‍കാനുണ്ടെന്നാക്കിയതെന്നും മേജര്‍ രവി വാദിച്ചു. എന്നാല്‍ ഈ വാദം ഷൈന്‍ നിഷേധിച്ചു. പ്രതികളുമായി ഏതെങ്കിലും കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് മേജര്‍ രവിയും സുഹൃത്തും 2.07 കോടി രൂപ തട്ടിയെടുത്തെന്നാണ് അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം ഷൈന്‍ നല്‍കിയിരിക്കുന്ന പരാതി. കാക്കാഴത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഷൈന്‍. ആദ്യം അമ്പലപ്പുഴ പൊലീസിലായിരുന്നു ഷൈന്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടക്കാതെ വന്നതോടെ കോടതിയെ സമീപിക്കേണ്ടി വന്നു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്നാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നും ഷൈന്‍ പറയുന്നു. തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനത്തില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. അനില്‍കുമാറിന്റെയും മേജര്‍ രവിയുടെയും കമ്പനിയുടെയും അക്കൗണ്ടിലേക്കാണ് ഈ പണം നിക്ഷേപിച്ചതെന്നും ഷൈന്‍ അവകാശപ്പെടുന്നുണ്ട്.

പണം വാങ്ങിയെങ്കിലും എന്നാല്‍ പിന്നീട് ഡയറക്ടര്‍ പദവിയും നല്‍കിയ പണവും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ട് പോയത്. തമ്മനത്തായിരുന്നു കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവര്‍ക്കു കേന്ദ്രമന്ത്രിമാര്‍, സിനിമാരാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി അടുത്ത ബന്ധമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഷൈന്‍ നേരത്തെ പത്രസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു.

Vijayasree Vijayasree :