എല്ലവരോടും സൗമ്യമായി പേരുമാറുന്ന, ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഒരു സഖാവ്;; കോടിയേരിയെ അനുസ്മരിച്ച് കമൽ!

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുസ്മരിച്ച് സംവിധായകൻ കമൽ. എല്ലവരോടും സൗമ്യമായി പേരുമാറുന്ന, ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഒരു സഖാവായിരുന്നു നല്ല സുഹൃത്തുകൂടിയായിരുന്നുവെന്നും കമൽ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാനായി എന്നെ സെക്രട്ടേറിയേറ്റ് തീരുമാനിച്ച കാര്യം അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കൊടിയേരി സഖാവാണ് വിളിച്ച് പറഞ്ഞത് എന്നും അക്കാദമിയുടെ പ്രവർത്തനങ്ങളിലൊക്കെ സ്നേഹത്തോടെ പങ്കെടുക്കുമായിരുന്നു എന്നും കമൽ കൂട്ടിച്ചേർത്തു.
അദ്ദേഹവുമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു.

കമലിന്റെ വാക്കുകൾ ഇങ്ങനെ എല്ലവരോടും സൗമ്യമായി പേരുമാറുന്ന, ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഒരു സഖാവും വലിയൊരു നേതാവായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി ചെയർമാനായി എന്നെ സെക്രട്ടേറിയേറ്റ് തീരുമാനിച്ച കാര്യം അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന കൊടിയേരി സഖാവാണ് വിളിച്ച് പറയുന്നത്. ഞാൻ ചാർജ് എടുത്ത ദിവസം അദ്ദേഹത്തെ കണ്ടു. പിന്നീട് നിരന്തരമായി എകെജി സെന്ററിൽ പോയി അദ്ദേഹത്തെ കാണുമായിരുന്നു. അക്കാദമിയുടെ പ്രവർത്തനങ്ങളിലൊക്കെ സ്നേഹത്തോടു കൂടി പങ്കെടുക്കുമായിരുന്നു. ഇതിനൊക്കെ മുമ്പ് എനിക്ക് വ്യക്തിപരമായും അ​ദ്ദേഹത്തെ പരിചയമുണ്ട്.

അദ്ദേഹം ആദ്യം എംഎൽഎ ആയിരുന്ന സമയത്ത് വിളിക്കുന്ന ചില പരിപാടിളിലൊക്കെ ഞാൻ പങ്കെടുക്കുമായിരുന്നു. എവിടെവെച്ച് കണ്ടാലും കലാകാരന്മാരോടും ചലച്ചിത്ര പ്രവർത്തകരോടുമൊക്കെ വളരെ സ്നേഹത്തോടെ പെരുമാറും. കലാഹൃദയമുള്ള ഒരു സഖാവും രാഷ്ട്രീയ പ്രവർത്തകനും ഭരണാധികാരിയുമൊക്കെയായിരുന്നു അദ്ദേഹം.സിനിമകളൊക്കെ കാണുമ്പോൾ പലപ്പോഴും നമ്മളെ വിളിച്ച് പറയുമായിരുന്നു. താരങ്ങൾ എന്നൊന്നുമില്ല, സിനിമയിലെ ടെക്നീഷ്യന്മാരുമായും നല്ല അടുപ്പവും ബന്ധവും അദ്ദേഹം സൂക്ഷിച്ചിരുന്നു.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുള്ള, കലയോട് സ്നേഹമുള്ള നേതാക്കന്മാരിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയായിരുന്നു കോടിയേരി. എപ്പോഴും നല്ല ഓർമ്മകൾ മാത്രമേയുള്ളു. അ​ദ്ദേഹം ജനപ്രതിനിധി അല്ലാതിരുന്ന സമയത്ത് പോലും കോടിയേരി ആയാലും തലശ്ശേരി ആയാലും അ​ദ്ദേഹത്തിന്റെ മണ്ഡലത്തിന് അ​ദ്ദേഹത്തോടുള്ള ആദരം എപ്പോഴുമുണ്ടായിരുന്നു.

ഒരിക്കൽ കണ്ണുർ ക്യാൻസർ സെന്ററിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് കോടിയേരിയെ കുറിച്ച് മാത്രമായിരുന്നു. കാരണം അദ്ദേഹം മുൻകൈ എടുത്തു സ്ഥാപിച്ചതാണ് ആ സെന്റർ. മാത്രമല്ല, അവിടുത്തെ കലാ സാംസ്കാരിക പരിപാടികളിൽ പോലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. ചെന്നൈയിൽ നിന്ന് എയർ ആംബുലൻസ് വഴിയാണ് കണ്ണൂരിലേക്ക് കൊണ്ടുവരിക. കണ്ണൂർ വിമാനത്താനവളത്തിൽ നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിക്കും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. തലശ്ശേരി ടൗൺ ഹാളിൽ രാത്രി വരെ പൊതുദർശനത്തിന് വെക്കും.

സെപ്തംബർ മൂന്നിന് രാവിലെ അദ്ദേഹത്തിന്റെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലും 11മണി മുതൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. ശേഷം മൂന്ന് മണിക്കാകും പയ്യാമ്പലത്ത് സംസ്കാരം നടത്തുക. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളും പ്രവർത്തകരും ഇന്ന് കണ്ണൂരിലെത്തും. അദ്ദേഹത്തോടുളള ആദര സൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

AJILI ANNAJOHN :