ശ്രീവിദ്യ എന്ന പേര് ഞാൻ ഒരിക്കലും മറക്കില്ല ; കാരണം വെളിപ്പെടുത്തി ദിലീപ്

ഒരു മിമിക്രി താരമായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്…മെല്ലെമെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ അദ്ദേഹത്തിന് ആരാധകര്‍ സമ്മാനിച്ചതാണ്.. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ.

സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു സൂപ്പർ താരത്തിലേക്കുള്ള ദിലീപിന്റെ വളർച്ച. മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ഈ വളർച്ച എന്നും ചർച്ചയാകാറുണ്ട്.

മലയാള സിനിമയിൽ തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ദിലീപിന്. നടൻ എന്നതിനു പുറമെ, നിർമാതാവും, ഡിസ്ട്രിബൂട്ടറും എല്ലാമാണ് ദിലീപ്. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ ഹിറ്റുകളുടെ വലിയൊരു നിര തന്നെ ദിലീപിനുണ്ട്. കല്യാണരാമൻ, ചാന്തുപൊട്ട്, മീശമാധവൻ, റൺവേ, കൊച്ചിരാജാവ്, സിഐഡി മൂസ എന്നിങ്ങനെ അഭിനയിച്ച സിനിമകളിൽ ഏറെയും വലിയ സാമ്പത്തിക വിജയം നേടിയവയാണ്.ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദിലീപ് ഇപ്പോൾ. ജൂലൈയിൽ പുറത്തിറങ്ങിയ വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്.

തിരിച്ചുവരവിൽ അഭിമുഖങ്ങളും ടെലിവിഷൻ പരിപാടികളുമൊക്കെയായും ദിലീപ് സജീവമാണ്. അടുത്തിടെ ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ ഒന്നായ സ്റ്റാർ മാജിക് വേദിയിൽ ദിലീപ് എത്തിയിരുന്നു.ഓണം സ്പെഷ്യൽ എപ്പിസോഡിൽ സ്പെഷ്യൽ അതിഥി ആയിട്ടാണ് ദിലീപ് എത്തിയത്. ദിലീപിന്റെ ജനപ്രിയ വേഷങ്ങൾ ഉൾപ്പെടുത്തിയുള്ള സ്കിറ്റുകളും മറ്റുമായാണ് സ്റ്റാർ മാജിക് താരങ്ങൾ നടനെ സ്വീകരിച്ചത്. തന്റെ സിനിമാ വിശേഷങ്ങൾ അടക്കം ഒരുപാട് കാര്യങ്ങൾ ദിലീപ് ഷോയിൽ പങ്കുവയ്ക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ആളുകള്‍ക്ക് കാണാനിഷ്ടമുള്ള തരത്തിലുള്ള സിനിമകളാണ് താൻ ചെയ്യുന്നതെന്ന് ദിലീപ് പറഞ്ഞു. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഞാന്‍ ചെയ്യുന്നത്. അതല്ലാതെ അവാര്‍ഡ് പടം ചെയ്താല്‍ ആളുകള്‍ പോടാ എന്ന് പറയും. ഞാന്‍ സിനിമയില്‍ വരുന്ന സമയത്ത് തടിയില്ല, പൊക്കമില്ലെന്നുള്ള വിഷമങ്ങളൊക്കെ മനസിലുണ്ടായിരുന്നു. ഞാന്‍ ആറടി പൊക്കമുണ്ടായിരുന്നേല്‍ എനിക്ക് മായാമോഹിനിയും ചാന്തുപൊട്ട്, പച്ചക്കുതിര പോലുള്ള സിനിമകളൊന്നും ചെയ്യാനാവില്ലല്ലോയെന്നും ദിലീപ് പറഞ്ഞു.ഷോയിൽ ശ്രീവിദ്യ എന്ന പേര് താനൊരിക്കലും മറക്കില്ലെന്ന് നടൻ ശ്രീവിദ്യ മുല്ലച്ചേരിയോട് പറയുകയുണ്ടായി. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് നിനക്ക് അഭിനയിക്കാന്‍ പോയിക്കൂടേയെന്ന് എന്നോട് ആദ്യം ചോദിച്ചത് നടി ശ്രീവിദ്യയാണ്. അതുകൊണ്ടാണ് ആ പേര് മറക്കാനാവാത്തത് എന്നാണ് നടൻ പറഞ്ഞത്.

അതേസമയം സിഐഡി മൂസ, റണ്‍വേ തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്. തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും ദിലീപ് പറഞ്ഞു. ഐശ്വര്യയുടെ ചോദ്യത്തിന് മറുപടിയായി ചാന്തുപൊട്ടിൽ അഭിനയിച്ച അനുഭവവും നടൻ പങ്കുവച്ചു. ആ സിനിമ ഇറങ്ങുന്ന സമയത്ത് അവരുടെ സങ്കടങ്ങളൊന്നും നമ്മള്‍ കണ്ടിട്ടില്ല. അത് അറിയില്ലായിരുന്നു. പെര്‍ഫോം ചെയ്താണ് ഞാന്‍ അത് മനസിലാക്കിയത്.

എന്റെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അത്. കുറേ ഡോക്ടേര്‍സിനോടൊക്കെ ചോദിച്ചാണ് സിനിമ ചെയ്തത്. ചിത്രം റിലീസായ സമയത്ത് ഞാന്‍ പുറത്ത് പോയപ്പോള്‍ ഇതേടി ശരിക്കും ചാന്തുപൊട്ടെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചുകൂവിയിരുന്നു. അങ്ങനെ കുറേ രസകരമായ ഓര്‍മ്മകളുണ്ടെന്ന് ദിലീപ് പറഞ്ഞു.

അതേസമയം ഒരുപിടി വമ്പൻ ചിത്രങ്ങൾ ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയാണ് അതിലൊന്ന്. തമന്നയാണ് ചിത്രത്തിലെ നായിക. ഇതുകൂടാതെ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളും ദിലീപിന്റേതായി അണിയറയിലുണ്ട്.

AJILI ANNAJOHN :