മലയാള സിനിമ അനുസരിക്കാൻ വിസമ്മതിച്ചു നിൽക്കുന്ന നിയമം നടപ്പാക്കിയ സെറ്റ് ; അഞ്ജലി മേനോന്റെ സെറ്റിനെ കുറിച്ച് ദീദി ദാമോദരൻ!

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ‘വണ്ടർ വുമൺ’ കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്തിരുന്നു. ആറ് ഗർഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്ന സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭ്യന്തര പരാതി പരിഹാരസമിതി കൂടിയായ തിരക്കഥാകൃത്ത് ദീദി ദാമോദരൻ. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റായിരുന്നു സിനിമയുടേത് എന്ന് ദീദി പറയുന്നു. സമയത്തെക്കുറിച്ചും വേഗതയെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സിനിമാബോധങ്ങൾക്ക് നിരക്കുന്ന ഒന്നല്ല പ്രസവം. പത്തു മാസം ഒരു ഗർഭം ഉള്ളിൽ ചുമക്കുക എന്നതിന് ആർക്കും വേഗം കൂട്ടാനാവില്ല. ആ അനുഭവം സ്ത്രീയ്ക്ക് മാത്രം അവകാശപ്പെട്ട ഒരിടമാണ്. അതിനിടയിലെ ഒരു ചെറിയ സെഗ്മെന്റ് ആണീ സിനിമ എന്ന് ദീദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദീദി ദാമോദരന്റെ പ്രതികരണം.

ദീദി ദാമോദരന്റെ വാക്കുകൾ:ഒരു ഐസി (അഭ്യന്തര പരാതി പരിഹാരസമിതി ) അംഗമെന്ന നിലയിലാണ് പ്രിയ സുഹൃത്തും സംവിധായകയുമായ അഞ്ജലി മേനോന്റെ “വണ്ടർ വുമൺ” എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ചെന്നത്. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റ് . മലയാള സിനിമ അനുസരിക്കാൻ വിസമ്മതിച്ചു നിൽക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി. സന്തോഷവും.പിന്നെ കണ്ടതെല്ലാം വേറിട്ട അനുഭവമായിരുന്നു. ഹയറാർക്കിയുടെ മേൽകീഴ് ശൃംഖല അവിടെ അട്ടിമറയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി. സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെ – മലർന്നു കിടന്നുള്ള പതിവ് രീതിയല്ല. തിരിഞ്ഞു കീഴ്മേൽ മറഞ്ഞു കൊണ്ട് . അവളവൾക്ക് അനായാസമാകും മട്ടിൽ.

ക്യാമറക്ക് മുന്നിൽ നിന്ന് അഭിനയിച്ചു കഴിഞ്ഞ് ക്യാമറക്ക് പിന്നിലെ പണികളിലേക്ക് പിന്മാറുന്ന കൂട്ടുകാർ. പെണ്ണുങ്ങൾ പുറപ്പെട്ടു പോകാറുള്ള ഉല്ലാസയാത്രകളെ ഓർമ്മിപ്പിച്ചു. സെറ്റിൽ പണിയെടുക്കുന്ന ഓരോ സ്ത്രീയും ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. സിനിമയിൽ എഴുതിക്കാണിച്ചത് പോലെ സെലിബ്രേഷൻ ഓഫ് സിസ്റ്റർഹൂഡ്സ് ദാറ്റ് അപ്‌ഹോൾഡ്‌സ് അസ്. സൗഹൃദത്തിന്റെ, ആഹ്ലാദത്തിൻ്റെ ഇടം പണിതു കൊണ്ട് അവർ മുന്നേറുന്നത് കാണാമായിരുന്നു. സ്വന്തമായി തീരുമാനമെടുക്കുന്ന സ്ത്രീയ്ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാകും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാകും. അതൊക്കെ നാം പരിചയിച്ചു പോന്ന ശീലങ്ങൾക്ക് രുചിച്ചു കൊള്ളണമെന്നില്ല. സ്വന്തം രുചിഭേതങ്ങൾക്ക് നിരക്കാത്ത സിനിമ വരുമ്പോൾ അസഹിഷ്ണത പുറത്തു ചാടുന്നത് സ്വാഭാവികം മാത്രം.

അതു കൊണ്ടാണ് ഇംഗ്ലീഷ് സിനിമയായി രജിസ്റ്റർ ചെയ്യപ്പെട്ട ഈ സിനിമയിൽ മലയാളം കേൾക്കാത്തത് വരേണ്യമായി വിവക്ഷിക്കപ്പെട്ടത്. പിന്നെ ലാഗ്. സമയത്തെക്കുറിച്ചും വേഗതയെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സിനിമാബോധങ്ങൾക്ക് നിരക്കുന്ന ഒന്നല്ല പ്രസവം. പത്തു മാസം ഒരു ഗർഭം ഉള്ളിൽ ചുമക്കുക എന്നതിന് ആർക്കും വേഗം കൂട്ടാനാവില്ല. ആ അനുഭവം സ്ത്രീയ്ക്ക് മാത്രം അവകാശപ്പെട്ട ഒരിടമാണ്. അതിനിടയിലെ ഒരു ചെറിയ സെഗ്മെന്റ് ആണീ സിനിമ. മാതൃത്വത്തിൻ്റെ ആഘോഷമോ ട്രോഫിയായി പുറത്ത് വരുന്ന കുഞ്ഞിനെയോ അത് കണ്ട് നിർവൃതി അടയുന്ന അമ്മയെയോ സിനിമയിൽ കണ്ടില്ല. ഗർഭിണികളായഒരു കൂട്ടം പെണ്ണുങ്ങളുടെ വളരെ വ്യക്തിപരമായ അനുഭവ പരിസരം, ചങ്ങാത്തം. അങ്ങനെയാണ് എനിക്ക് തോന്നിയത്.പെൺ കഥകൾ പല വഴികൾ സ്വീകരിച്ചു കണ്ടിട്ടുണ്ട്. ആണധികാര വ്യവസ്ഥയോട് പോരാടാൻ ആണിനെ പോലെയാവാം.

ജാൻസി റാണിയെ പോലെ.ജയ ജയ ജയ ജയ ഹേയിലെ ജയയെ പോലെ. വ്യവസ്ഥയോട് കലഹിച്ച് പുറത്തേക്ക് നടക്കാം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ഭാര്യയെ പോലെ. മറ്റൊരു വഴിയാണ് സിനിമയിൽ കണ്ടത്. അതിലെ ഗർഭിണികൾ അവർക്ക് വഴങ്ങും മട്ടിലാവും പ്രസവിക്കുക. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.വണ്ടർ വുമൺ എന്ന സിനിമയുടെ ഐസി അംഗമാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഡബ്ല്യുസിസി ആഗ്രഹിച്ച, പോരാടിപ്പോരുന്ന സംവിധാനമാണത്. ഈ സംരംഭത്തിൽ പങ്കാളികളായ അഞ്ജലി, നാദിയ, പാർവ്വതി, പത്മപ്രിയ, സയനോര, നിത്യ, അർച്ചന പത്മിനി, അമൃത, രമ്യ സർവ്വതാദാസ് തുടങ്ങിയ എല്ലാ കൂട്ടുകാർക്കും സ്നേഹാഭിവാദ്യങ്ങൾ.

AJILI ANNAJOHN :