നിഷ്നി: ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ മറികടന്നു ക്രൊയേഷ്യ ക്വാർട്ടറിലേക്ക്. ക്രൊയേഷ്യ 3 തവണ പന്ത് വലയിലാക്കിയപ്പോൾ ഡെൻമാർക്ക് 2 തവണ ലക്‌ഷ്യം കണ്ടു.
റെഗുലർ ടൈമും എക്സ്ട്രാ ടൈമും അവസാനിക്കുമ്പോൾ ഇരു ടീമും 1- 1 എന്ന നിലയിലായിരുന്നു.
നിഷ്നി സ്റ്റേഡിയത്തിൽ മികച്ച ഒരു തുടക്കമാണ് ഡെൻമാർക്കിനും ക്രൊയേഷ്യക്കും ലഭിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ പിറന്ന മത്സരമാണിത്. ഒന്നാം മിനിറ്റിൽ തന്നെ, കൃത്യമായി പറഞ്ഞാൽ 58-ാം സെക്കൻഡിൽ യോർഗൻസനിന്റെ ഗോളിലൂടെ ഡെൻമാർക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. ത്രോയിൽ നിന്നുള്ള പന്ത് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ യോർഗൻസെൻ പോസ്റ്റിലേക്കടിച്ചു. ആ പന്ത് ക്രൊയേഷ്യയുടെ ഗോളി സുബാസിച്ചിന്റെ കൈയിൽ തട്ടി വലയിലെത്തുകയായിരുന്നു. ഡെൻമാർക്കിന് സ്വപ്ന തുല്ല്യമായ ലീഡ് 1-0.
എന്നാൽ ആ ഗോളിന് മൂന്ന് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. നാലാം മിനിറ്റിൽ മൻസൂക്കിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിച്ചു.വലതുഭാഗത്ത് നിന്ന് വന്നൊരു ക്രോസാണ് ഡെൻമാർക്കിന് പണി പറ്റിച്ചത്. ഒരു സാധാരണ ക്രോസ് ക്ലിയർ ചെയ്യാൻ ആകെ കുഴയുകയായിരുന്നു ഡാനിഷ് ഡിഫൻഡർമാർ. ക്രിസ്റ്റെൻസന്റെ മുഖത്തിടിച്ച പന്ത് ചെന്നു വീണത് അപകടകാരിയായ മാൻസൂക്കിന്റെ വലങ്കാലിൽ. പത്ത് വാര അകലെ നിന്ന് മാൻസൂക്കിച്ച് ഒരു വെടിയുണ്ട പായിച്ചു. ക്ഷണനേരം കൊണ്ട് മത്സരം സമനിലയിൽ. (1-1).
ആദ്യ പകുതിയിൽ നിരവധി മുന്നേറ്റങ്ങൾ ഇരു ടീമും നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ല.
രണ്ടാം പകുതിയിൽ മത്സരം വിരസമായി. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമും പരാജയപ്പെട്ടു. മത്സരം എക്സ്ട്രാ ടൈമിലേക്ക് .
എക്സ്ട്രാ ടൈമിലും ഗോൾ ഒന്നും നേടാൻ രണ്ടു ടീമിനും ആയില്ല.
picture courtesy: www.fifa.com
Croatia vs Denmark prequarter