നടി ശ്രീദേവിയുടെ മരണം; പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ വ്യാജ കത്തുകള്‍; യുവതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കമുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകള്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ച യുവതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ. മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്‌നി ഷായുടെ പരാതിയെ തുടര്‍ന്ന് ഭുവനേശ്വര്‍ സ്വദേശിനി ദീപ്തി ആര്‍ പിന്നിറ്റിക്കും അവരുടെ അഭിഭാഷകന്‍ ഭരത് സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വര്‍ഷം സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇത് സി ബി ഐക്ക് കൈമാറിയത്, ചര്‍ച്ചക്കിടെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പ്രത്യേക കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) 465, 469, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദീപ്തിക്കും അഭിഭാഷകനും എതിരെ കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടേയും പ്രതിരോധ മന്ത്രിയുടേയും വ്യാജ കത്തുകള്‍ സുപ്രീം കോടതിയുമായും യു എ ഇ സര്‍ക്കാരുമായും ബന്ധപ്പെട്ട വ്യാജ രേഖകള്‍ ദീപ്തിയും അഭിഭാഷകനും ചേര്‍ന്ന് പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ചാന്ദ്‌നി ഷാ പരാതി നല്‍കിയത്. ബോളിവുഡ് താരങ്ങളായ ശ്രീദേവി, സുശാന്ത് സിംഗ് രജ്പുത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ ചര്‍ച്ചകളില്‍ ദീപ്തി സജീവമായി ഉണ്ടായിരുന്നു.

2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടലില്‍ ആണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ യു എ ഇ സര്‍ക്കാരുകള്‍ തമ്മില്‍ ഒത്തുകളിയാണെന്ന് ആരോപിച്ച് ദീപ്തി രംഗത്ത് വന്നിരുന്നു.

കേസെടുത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 2 ന് ഭൂവനേശ്വര്‍ ഉള്ള ദീപ്തിയുടെ വസതിയില്‍ സി ബി ഐ നടത്തിയ പരിശോധനയില്‍ ഫോണുകളും ലാപ് ടോപ്പുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടത്തു. എന്നാല്‍ തന്റെ മൊഴി രേഖപ്പെടുത്താതെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത് നിയമപരമല്ലെന്ന് ദീപ്തി പറഞ്ഞു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.

Vijayasree Vijayasree :