സുശാന്തിന്റെ മരണം നടന്ന് 2.5 വർഷങ്ങൾക്ക് ശേഷവും വീട്ടിൽ താമസിക്കാൻ ആരും ധൈര്യപ്പെടുന്നില്ല; ഫ്ലാറ്റ് ഉടമ പറയുന്നു

2020 ജൂണ്‍ 14, ഇന്ത്യന്‍ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രജ്പുത് എന്ന നടന്‍ വിടവാങ്ങിയത് . മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പിന്നീട് ഇന്ത്യയില്‍ സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു.. മികച്ച ഒരുപിടി ചിത്രങ്ങൾ സിനിമ ലോകത്തിനു സംഭാവന ചെയ്തിട്ടായിരുന്നു സുശാന്ത് യാത്രയായത്. ഇപ്പോഴിതാ സുശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ഫ്ലാറ്റിനേക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.

താരത്തിന്റെ മരണ ശേഷം ഇവിടേയ്ക്ക് പുതിയ താമസക്കാർ ആരുമെത്തുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം. സുശാന്തിന്റെ മരണം നടന്ന് 2.5 വർഷങ്ങൾക്ക് ശേഷവും വീട്ടിൽ താമസിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. അഞ്ച് ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ഇതുവരെ ആരുമെത്തിയില്ല. കടലിനോട് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റിന് നാല് ബെഡ് റൂമും ടെറസുമുണ്ട്. 4.5 ലക്ഷം രൂപ വാടകയ്ക്ക് ആയിരുന്നു സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. സുഹൃത്തുക്കൾക്കും തന്റെ പെൺസുഹൃത്തായ നടി റിയ ചക്രബർത്തിയ്ക്കുമൊപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്തായിരുന്നു ഇവർ ഫ്ലാറ്റ് ഒഴിഞ്ഞത്.

2020 ജൂൺ 14 നായിരുന്നു സുശാന്തിനെ ഈ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫ്ലാറ്റിന്റെ ഉടമ വിദേശത്താണുള്ളത്. ഇനി ബോളിവുഡ് താരങ്ങൾക്ക് ആർക്കും ഫ്ലാറ്റ് നൽകേണ്ട എന്നാണ് ഉടമയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്ലാറ്റ് വാങ്ങാൻ ആളുകൾ തയ്യാറാകുമ്പോൾ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അവരെ പിന്തിരിപ്പിക്കുകയാണെന്നാണ് ബ്രോക്കർ പറയുന്നത്. സുശാന്തിന്റെ മരണ ശേഷമുണ്ടായ പല കാര്യങ്ങളിലും ബോളിവുഡ് സിനിമ ലോകത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചെന്നും ഇതിൽ മാനസികമായി തളർന്നാണ് താരം ആത്മഹത്യ ചെയ്തത് എന്നായിരുന്നു പ്രധാന ആരോപണം.

ഇതിന്റെ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ പല പ്രമുഖരും കുറ്റപ്പെടുത്തലുകൾക്കും ഇരയായിരുന്നു. സിനിമ താരങ്ങൾ നേരിടുന്ന മാനസിക സമ്മർദ്ദവും ഇതിനിടെ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം സുശാന്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ കേദർനാഥിന്റെ സംവിധായകൻ അഭിഷേക് കപൂറും നടി സാറ അലി ഖാനും സുശാന്തിനൊപ്പമുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

AJILI ANNAJOHN :