മുഖമൊക്കെ വിളറി വെളുത്തിരുന്നു, ചലച്ചിത്ര മേളയുടെ ആ രാത്രി ഹോട്ടൽ മുറിയിൽ എത്തിയതിന് ശേഷം നടന്നത്; തുറന്ന് പറഞ്ഞ് ഭാവന

മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ നടിയാണ് ഭാവന. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോൾ പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് ആ സമയത്ത് കേരളം ആഘോഷിച്ച ഒന്നായിരുന്നു.

ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. ഇതോടെ പരിപാടി കാണാനെത്തിയവരും ആരാധകരും സന്തോഷത്തിലായി. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്

അന്ന് ആ ചടങ്ങിൽ പങ്കെടുത്ത് പോയശേഷം തന്റെ ഹോട്ടൽ മുറിയിലിരുന്ന് ഒരുപാട് നേരം കരഞ്ഞുവെന്നാണ് ഭാവന പറയുന്നത്. അന്ന് തനിക്ക് ഉണ്ടായ ഫീലിങ്സ് വാക്കുകളിൽ വിവരിക്കാൻ തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്.

ആ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിൽ തിരിച്ച് ചെന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇമോഷണലി അത് എങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തതെന്ന് വിവരിക്കാൻ എനിക്കിപ്പോൾ പറ്റുന്നില്ല. ഞാൻ കുറെ കരഞ്ഞു. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് എന്നോട് പറയുന്നുണ്ടായിരുന്നു.’ ‘അന്നത്തെ എന്റെ കരച്ചിൽ സന്തോഷം കലർന്നതായിരുന്നു. അത് എനിക്ക് പറയാൻ കഴിയാത്തൊരു എക്സ്പീരിയൻസാണ്. കുറെ നാളുകളായി ഞാൻ എന്നെ തന്നെ പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു. അതുവരെ ഞാൻ എന്ത് ചെയ്യുന്നുവെന്നത് എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും മാത്രമെ അറിയുമായിരുന്നുള്ളു.’

‘അതിൽ നിന്നെല്ലാം ഞാൻ ആദ്യമായി പുറത്ത് വന്നത് അന്ന് ആയിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനായിരുന്നുവല്ലോ. കാറിൽ നിന്നും ഇറങ്ങിയപ്പോഴും ബാക്ക് സ്റ്റേജിൽ ഇരുന്നപ്പോഴുമെല്ലാം എനിക്ക് ടെൻഷനായിരുന്നു.’ ‘ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റാതെ മുഖമൊക്കെ വിളറി വെളുത്തിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിൽ തന്നെ ഇരുന്നതിനാൽ പെട്ടന്ന് ഒരു ദിവസം പുറത്ത് വന്നപ്പോൾ ആളുകൾ നൽകിയ സ്വീകാര്യതയും എല്ലാം കൂടി കണ്ടിട്ടായിരിക്കാം പെട്ടന്ന് പൊട്ടിപോയത്’ ഭാവന പറഞ്ഞു.

Noora T Noora T :